2025ലെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102-ാം സ്ഥാനത്ത്. സൊമാലിയയാണ് ഏറ്റവും അവസാന സ്ഥാനത്ത്. ആഭ്യന്തര സംഘര്‍ഷം, വരള്‍ച്ച, ഭക്ഷണ ശുദ്ധജല ദൗര്‍ലഭ്യം തുടങ്ങിയവയാണ് സൊമാലിയയെ അവസാനത്തെ സ്ഥാനത്തേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പാദകാരായ ഇന്ത്യയും വിശപ്പിന്റെ വെല്ലുവിളികള്‍ നേരിടുകയാണ്. 127 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയില്‍ 25.8 സ്കോറോടെ ഇന്ത്യ 102-ാം സ്ഥാനത്താണ്. കുട്ടികളിലെ പോഷകാഹാര കുറവ്, അസന്തുലിതമായ ഭക്ഷ്യവിതരണം, ദാരിദ്ര്യം തുടങ്ങിയ വെല്ലുവിളികള്‍ രാജ്യം നേരിടുന്നു. അതിവേഗതയിലുള്ള ജനസംഖ്യാവളര്‍ച്ചയും രാജ്യത്തിന്റെ സ്ഥിതി സങ്കീര്‍ണമാക്കുന്നതില്‍ പങ്കുവഹിക്കുന്നു.
ചൈന ആറാമതും ശ്രീലങ്ക 61, നേപ്പാള്‍ 72, ബംഗ്ലാദേശ് 85, പാകിസ്ഥാൻ 106, ആഫ്ഗാനിസ്ഥാൻ 109 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ പട്ടിണി സൂചികയിലെ സ്ഥാനം. ഏകദേശം 673 ദശലക്ഷം ആളുകള്‍ വിശപ്പുമായി ലോകത്ത് ജീവിക്കുന്നുണ്ടെന്നും ആ പട്ടികയിലൂടെ ചൂണ്ടികാട്ടുകയാണ്. യുദ്ധം, സാമ്പത്തികം, കലാവസ്ഥ വ്യതിയാനം, ദുര്‍ബലമായ ഭരണം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഈ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

