Site icon Janayugom Online

ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും നൽകും, അഭയാർത്ഥി പ്രവാഹത്തിന്റെ ഭീഷണിയില്ല; വിദേശകാര്യമന്ത്രി

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. നിലവിൽ അഭയാർത്ഥി പ്രവാഹത്തിന്റെ ഭീഷണിയില്ലെന്നും എസ് ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സഹകരിക്കാൻ ശ്രീലങ്കൻ സേനാ മേധാവി ജനറൽ ശവേന്ദ്ര സിൽവ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അനുകൂല സാഹചര്യം ഒത്തുവരുന്നുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നാണ് രാജ്യാന്തര നാണ്യനിധിയുടെ പ്രതികരണം. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്ന മുറയ്ക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുമെന്നും ഐഎംഎഫ് അറിയിച്ചു.

അതിനിടെ, പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ വസതിയും കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞു പോയിട്ടില്ല. ഗോതബയ രജപക്സെ ബുധനാഴ്ച രാജിവയ്ക്കുമെന്ന സർക്കാർ വൃത്തങ്ങളുടെ പ്രസ്താവനകൾക്കും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ കഴിഞ്ഞില്ല.

ലക്ഷക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം പ്രക്ഷോഭകർ തീയിട്ടു.

Eng­lish summary;India will pro­vide all help to Sri Lan­ka, no threat of refugee flow; For­eign Minister

You may also like this video;

Exit mobile version