Site icon Janayugom Online

സുഗന്ധ വ്യഞ്ജന മേഖലയില്‍ ഇന്ത്യ- ഇൻഡോനേഷ്യന്‍ സഹകരണം

സുഗന്ധ വ്യഞ്ജന മേഖലയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ഇൻഡോനേഷ്യയിലെ “36 ട്രേഡ് എക്സ്പോ” അവസരമൊരുക്കും. ഒക്ടോബർ 21 മുതൽ ഡിസംബർ 20 വരെ നടക്കുന്ന മേളയിൽ ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന ഇറക്കുമതിക്കാർക്ക് ഇൻഡോനേഷ്യൻ വില്പനക്കാരുമായി സഹകരിക്കാനും കയറ്റുമതി മേഖലയിലെ വ്യാപാരികൾക്ക് ഇൻഡോനേഷ്യയിലെ പ്രധാന ഭക്ഷ്യോത്പന്ന നിർമാതാക്കളുമായും റെസ്റ്ററന്റ് ഔട്ട്ലെറ്റുകളുമായും നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ഒരുക്കുമെന്ന് മുംബൈയിലെ ഇൻഡോനേഷ്യൻ കോൺസൽ ജനറൽ അഗസ് പി സപ്റ്റനോ പറഞ്ഞു. കൊച്ചിയിൽ സുഗന്ധവ്യഞ്ജന മേഖലയിലെ വാണിജ്യ, വ്യവസായ മേഖലയിൽ നിന്നുള്ള ഫിക്കി പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കോൺസൽ ജനറൽ. 

ഇൻഡോനേഷ്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ്പൂ, കുരുമുളക്, കാസിയ, ഇഞ്ചി, മഞ്ഞൾ, ഏലം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന എണ്ണ മുതലായവയുടെ അസംസ്കൃത വസ്തുക്കൾ ഇന്ത്യ പ്രധാനമായും ഇൻഡോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുകയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയും ഇൻഡോനേഷ്യയും രണ്ട് സഹസ്രാബ്ദങ്ങളായി അടുത്ത സാംസ്കാരിക,വാണിജ്യ ബന്ധങ്ങൾ പുലർത്തി വരുന്നതായും കോൺസൽ ജനറൽ ചൂണ്ടിക്കാട്ടി. 

ആസിയാൻ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്തോനേഷ്യ ഉയർന്നുകഴിഞ്ഞു. അടുത്ത ആറ് വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും ഇൻഡോനേഷ്യയും ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തലസ്ഥാനമായ കേരളത്തിൽ നൂറിലേറെ സ്ഥാപനങ്ങളും സംഘടനകളുമാണ് സുഗന്ധ വ്യഞ്ജന ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ-ചെയർ ദീപക് എൽ അസ്വാനി പറഞ്ഞു. 

ENGLISH SUMMARY:Indo-Indonesian coop­er­a­tion in the field of spices
You may also like this video

Exit mobile version