Site iconSite icon Janayugom Online

വിലക്കയറ്റം റെക്കോഡില്‍; പണപ്പെരുപ്പ നിരക്ക് 15.08 ശതമാനം

ഇന്ത്യയില്‍ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് റെക്കോഡില്‍. ഭക്ഷ്യവസ്തുക്കളുടെയും ചരക്കുകളുടെയും വിലയിലുണ്ടായ വര്‍ധനയാണ് ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിന് കാരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 15.08 ശതമാനമാണ് ഏപ്രിലില്‍ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത്. തൊട്ടു മുമ്പുള്ള മാസം ഇത് 14.55 ശതമാനം ആയിരുന്നു.

മിനറല്‍ ഓയില്‍, ബേസിക് മെറ്റല്‍, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കള്‍, ഭക്ഷ്യേതര വസ്തുക്കള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയുടെ വിലയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.

മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തില്‍ തുടരുന്നത് തുടര്‍ച്ചയായ പതിമൂന്നാം മാസമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പത്തു ശതമാനത്തിനു മുകളിലാണ് പണപ്പെരുപ്പ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 8.35 ശതമാനമാണ്. പച്ചക്കറികള്‍, ഗോതമ്പ്, പഴങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ മാസം കുതിച്ചുയര്‍ന്നിരുന്നു.

അതേസമയം ഏപ്രിലിലെ ഉപഭോക്തൃ വില സൂചിക അനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലും തമിഴ്‌നാട്ടിലുമാണ്. ദേശീയ പണപ്പെരുപ്പ നിരക്ക് 7.79 ശതമാനം ആണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ഇത് യഥാക്രമം 5.08,5.4 ശതമാനമാണ്. പശ്ചിമബംഗാളിലും മധ്യപ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം അനുഭവപ്പെടുന്നത്. രണ്ട് സംസ്ഥാനങ്ങളിലും 9.1 ആണ് രേഖപ്പെടുത്തിയത്. ഹരിയാന, തെലങ്കാന, മഹാരാഷ്ട്ര, അസം, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വലിയ രീതിയിലുള്ള വിലക്കയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദേശീയാടിസ്ഥാനത്തില്‍ ഗ്രാമീണ മേഖലയിലാണ് പണപ്പെരുപ്പ നിരക്ക് കൂടുതല്‍. 8.38 ശതമാനമാണിത്. നഗരമേഖലയില്‍ 7.09 ശതമാനവും. 17 സംസ്ഥാനങ്ങളില്‍ ഇതാണ്‌ സ്ഥിതി. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്‌, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിൽ ഗ്രാമീണമേഖലയിലെ വിലക്കയറ്റം ഏപ്രിലിൽ രണ്ടക്കത്തിലാണ്‌. എന്നാൽ, കേരളത്തിൽ ഗ്രാമീണ മേഖലയിൽ വിലക്കയറ്റ നിരക്ക്‌ കൂടുതലും നഗരങ്ങളിൽ കുറവുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂപ്പുകുത്തി രൂപ

ന്യൂഡൽഹി: രൂപയുടെ മൂല്യം റെക്കോഡ് ഇടിവിലേക്ക്. ഒരു ഡോളറിന് 77.73 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണ് രൂപയുടെ വിലയിടിയാനുള്ള പ്രധാന കാരണമായി പറയുന്നത്. വെള്ളിയാഴ്ച 77.45 രൂപ എന്ന നിലയ്ക്കാണ് വിനിമയം അവസാനിച്ചിരുന്നത്. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അസംസ്കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണ് വ്യാപാരം നടന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍നിന്നു പിന്‍വാങ്ങിയതും തിരിച്ചടിയായി. രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ ആര്‍ബിഐ കൂടുതല്‍ നടപടികളുമായി രംഗത്തെത്തിയേക്കും. മാര്‍ച്ചില്‍ ആര്‍ബിഐ 20 മില്യണ്‍ ഡോളര്‍ വിപണിയിലിറക്കി മൂല്യം പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ പ്രതിമാസ ബുള്ളറ്റിനില്‍ പറയുന്നു.

Eng­lish summary;Inflation ris­es sharply in India

You may also like this video;

Exit mobile version