Site icon Janayugom Online

മഴപ്പരീക്ഷയില്‍ തോറ്റ് സ്വപ്ന നിര്‍മ്മിതികള്‍; അടിസ്ഥാന സൗകര്യ വികസനം അവതാളത്തില്‍

ഒറ്റ മഴയ്ക്ക് മുന്നില്‍ തകര്‍ന്നുവീഴുന്ന വന്‍ നിര്‍മ്മിതികള്‍ രാജ്യത്ത് ആശങ്കയായി മാറുന്നു. രാജ്യതലസ്ഥാനത്തെ ഉള്‍പ്പെടെ പല വിമാനത്താവളങ്ങളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്ന് വീണതോടെ രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്ത് പല സംസ്ഥാനങ്ങളിലും പൂര്‍ത്തിയാക്കിയ പദ്ധതികളിലുണ്ടായ അഴിമതി ചര്‍ച്ചയാകുന്നു. ഡല്‍ഹി അടക്കമുള്ള വന്‍ നഗരങ്ങളെല്ലാം ഒറ്റമഴയില്‍ വെള്ളത്തിനടിയിലാകുമ്പോള്‍ മോശം നഗര ആസൂത്രണം, മെച്ചപ്പെട്ട ഖരമാലിന്യ സംസ്കരണത്തിന്റെയും ജലവിതരണത്തിന്റെയും അഭാവം എന്നിവയും വെളിപ്പെടുന്നു. 

ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിന് കോടിക്കണക്കിന് രൂപ മുടക്കിയാണ് രാജ്യമെമ്പാടും അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിച്ചത്. അവയില്‍ പലതും തകര്‍ന്ന് വീഴുമ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും അടക്കമുള്ള ആക്ഷേപങ്ങളും ഉയരുന്നു. ഇന്ത്യയെ ലോകത്തെ മൂന്നാമത്ത സാമ്പത്തിക ശക്തിയായി മാറ്റുമെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവകാശപ്പെടുമ്പോഴാണ് അടിസ്ഥാന സൗകര്യ വികസനം പോലും അവതാളത്തിലായിരിക്കുന്നത്.
ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ബിഹാറില്‍ അഞ്ച് പാലങ്ങളാണ് തകര്‍ന്ന് വീണത്. ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂരയും കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവില്‍ ചോര്‍ന്നൊലിക്കുന്നതായും ഗര്‍ഭഗൃഹത്തില്‍ വരെ വെള്ളം ഇറങ്ങിയതായി പ്രധാനപുരോഹിതനായ ദാസ് വെളിപ്പെടുത്തിയിരുന്നു. ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐഐടി എന്നിവയുടെ വൈദഗ്ധ്യത്തോടെ നിർമിച്ചതാണ് 1,800 കോടി രൂപയുടെ രാമക്ഷേത്ര സമുച്ചയം. പണി പൂര്‍ത്തിയാക്കും മുമ്പ് പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠയും നടത്തിയിരുന്നു. മഴയെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് നിര്‍മിച്ച 14 കിലോമീറ്ററുള്ള രാമപാത നശിച്ചു. റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.
എൽ ആൻഡ് ടി, ടാറ്റ ഗ്രൂപ്പ്, ഗുജറാത്ത് എച്ച്‌സിപി കമ്പനി എന്നിവ ചേർന്ന് നിർമ്മിച്ച 20,000 കോടിയിലധികം മൂല്യമുള്ള സെൻട്രൽ വിസ്ത പദ്ധതിയും തകര്‍ച്ചയുടെയും വെള്ളക്കെട്ടിന്റെയും പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 12,000 കോടി രൂപ ചെലവിൽ ജിഎംആർ ഗ്രൂപ്പ് നിർമ്മിച്ച ഡൽഹി എയർപോർട്ട് ടെർമിനലും ചോര്‍ച്ചകളുടെ കാര്യത്തില്‍ വിഭിന്നമല്ല. 

കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ 80 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിച്ചു. ഹൈവേകള്‍ നവീകരിക്കുകയും ആയിരക്കണക്കിന് കിലോമീറ്റര്‍ വികസിപ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഡല്‍ഹി വിമാനത്താവളത്തിലെ ദുരന്തം രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ ഗുണനിലവാരം ചോദ്യം ചെയ്യുന്നതാണെന്ന് ഡല്‍ഹിയിലെ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഫെലോ നിരജ്ഞന്‍ സാഹു പറയുന്നു. പല പദ്ധതികളും തെരഞ്ഞെടുപ്പ് ജാലവിദ്യയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Infra­struc­tur­al devel­op­ment went tragedy in India

You may also like this video

Exit mobile version