Site icon Janayugom Online

നാട്ടിന്‍പുറങ്ങളിലൂടെ ഒഴുകി ഒടുവില്‍ ആലുവ വഴി അറബിക്കടലിലെത്തും: വെള്ളത്തിന്റെ ഒഴുക്ക് ഇങ്ങനെ

ഇടുക്കി ഡാം തുറന്നു. ചൊവ്വാഴ്ച 11മണിക്ക് ആണ് തുറന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലെ ജലനിരപ്പ് കുറച്ചു സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 2398 ആണ് നിലവിലെ ജലനിരപ്പ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഡാം തുറന്നത്. മുന്‍പ് 2018 ലെ പെരുമഴയിലായിരുന്നു ഡാം അവസാനമായി തുറന്നത്. അന്ന് മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയില്‍ അഞ്ച് അടിയോളമായിരുന്നു അന്ന് വെള്ളം ഉയര്‍ന്നത്.
ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ വെള്ളം പെരിയാറില്‍ ചേരും. പമ്പ വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പമ്പ അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തും. ശേഷം ആലുവ വഴി ആലുവാപ്പുഴയിലെത്തി അറബിക്കടലില്‍ച്ചേരും.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു വന്നതിനെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഇന്നലെ വൈകിട്ട് തന്നെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കി. പെരിയാറിന്റെ തീരത്ത് നേരിയ തോതില്‍ വെള്ളത്തിന്റെ വര്‍ധനവ് മാത്രമാണ് ഉണ്ടാകുക. എങ്കിലും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് ഡിടിപിസി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൌസിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരുന്നു.

 

Eng­lish Sum­ma­ry: It flows through the coun­try­side and even­tu­al­ly reach­es the Ara­bi­an Sea via Alu­va: this is how the water flows

You may like this video also

Exit mobile version