Site iconSite icon Janayugom Online

മിണ്ടിമിണ്ടി മിണ്ടാതായവർ

ഒരു മലയെന്നെ
തുരന്നു തിന്നുന്നു,
തടുക്കാനാവുന്നില്ല 

ചുറ്റുമൊരു
പുഴ വളരുന്നു,
നീന്താനാവുന്നില്ല 

കരയൊക്കെ
കടലെന്നാരോ
നിറം കൊടുക്കുന്നു,
വിലക്കാനാരുമില്ല

ഒരു വളർത്തുനായ
മേൽവിലാസം
മണത്തുമണത്ത്,
പെരുവഴി നിറഞ്ഞ
ക്ലാസ്മുറിയിൽ കയറുന്നു,
സൂചി വീഴാനൊരിടമില്ല 

മണ്ണുമൂടിക്കിടക്കുന്ന
അവസാന ബഞ്ചിൽ
മണം പിടിച്ചു കുരയ്ക്കുന്നു,
മറുവിളി കേൾക്കുന്നില്ല 

ഒച്ചവെയ്ക്കുന്നവരുടെ
പേരെഴുതി വയ്ക്കാനൊരു
പൂച്ചക്കുട്ടിയെയാരോ
മൂലയിൽ ചാരിവെച്ചിരിക്കുന്നു,
അതുമിണ്ടുന്നില്ല

“ഭൂപ്രകൃതിയനുസരിച്ചു
കേരളത്തെ
എത്രയായിത്തിരിക്കാം മാഷേ?”
കസേര പിടിച്ചു കുലുക്കുന്നു,
മാഷനങ്ങുന്നില്ല 

മൂന്ന്-ന്നെഴുതിയ ബോർഡ്
രണ്ടായിപ്പിളർന്ന്
ചെളിപറ്റിക്കിടക്കുന്നു!
വായിക്കാനേ കഴിയുന്നില്ല

Exit mobile version