Site icon Janayugom Online

ജയസൂര്യയുടെ വിമർശനം ഹിഡൻ അജണ്ട: എൻ അരുൺ

arun

നെല്ലിന്റെ സംഭരണവില നൽകിയില്ലെന്ന തരത്തിലുള്ള നടൻ ജയസൂര്യയുടെ വിമർശനം സംഘപരിവാർ ഹിഡൻ അജണ്ടയുടെ ഭാഗമാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
നെല്ല് സംഭരണത്തിന് കർഷകർക്ക് പണം നൽകുന്നില്ലെന്ന നടൻ ജയസൂര്യയുടെ പരാമർശം അപഹാസ്യമാണ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സർക്കാരിനെ വിമർശിച്ച ജയസൂര്യ വസ്തുതകൾ പഠിക്കാതെയാണ് പ്രതികരിച്ചത്. കേരളത്തിൽ 2016 മുതൽ അധികാരത്തിലെത്തിയ എൽ ഡി എഫ് സർക്കാർ കാർഷിക മേഖലയിൽ ശക്തമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. തരിശു ഭൂമികളിൽ കൃഷിയിറക്കിയും കൃഷിക്ക് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചും കർഷകരെ സഹായിച്ചും ഈ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. എത്രയെത്ര യുവകർഷകരാണ് വളർന്നു വന്നിട്ടുള്ളത്.

ഈ യാഥാർഥ്യം മനസിലാക്കാതെ സർക്കാരിനെയും കൃഷി വകുപ്പിനെയും മറ്റും അടച്ചാക്ഷേപിക്കുന്ന തരത്തിൽ ജയസൂര്യ നടത്തിയ പ്രസംഗം പ്രതിഷേധാർഹമാണ്. വ്യക്തിപരമായ അഭിപ്രായപ്രകടനത്തിന് സ്വാതന്ത്ര്യമുണ്ട്. സർക്കാരിനെയും നയങ്ങളെയും വിമർശിക്കാം. എന്നാൽ പൊതുപരിപാടികളിൽ പങ്കെടുത്ത് സത്യവിരുദ്ധ അഭിപ്രായ പ്രകടനം നടത്തുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അരുൺ പറഞ്ഞു. വസ്തുതകൾ മനസിലാക്കാതെ കയ്യടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ല. നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂർണമായും കർഷകർക്ക് നല്കി. ഇനി നൽകാനുള്ളത് കേന്ദ്ര വിഹിതമാണ്.

512 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളത്. ഇതേക്കുറിച്ച് യാതൊന്നും ജയസൂര്യ പരാമർശിച്ചതുമില്ല .ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ ഭീഷണിപ്പെടുത്തി സംഘപരിവാർ പാളയത്തിലേക്ക് എത്തിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. പല സംസ്ഥാനങ്ങളിലും നമ്മൾ ഇത് കണ്ടിട്ടുണ്ട്. ഇപ്പോൾ കേരളത്തിലും അതാവർത്തിക്കുന്നു എന്നുവേണം ജയസൂര്യയുടെ പ്രതികരണത്തിലൂടെ മനസിലാക്കേണ്ടതെന്നും അരുൺ ചൂണ്ടിക്കാട്ടി. എഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി കെ ആർ റെനീഷ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Jaya­suriya’s crit­i­cism of Hid­den Agen­da: N Arun

You may also like this video

Exit mobile version