Site iconSite icon Janayugom Online

ജാതി വിവേചനത്തിനെതിരായ വിധി സ്വാഗതാര്‍ഹം: സിപിഐ

രാജ്യത്തെ ജയിലുകളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം അവസാനിപ്പിക്കാനുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി സ്വാഗതം ചെയ്യുന്നതായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. പട്ടികജാതി — വര്‍ഗ വിഭാഗത്തിനും പിന്നാക്ക വിഭാഗം തടവുകാര്‍ക്കും താഴ്ന്ന ജോലി നല്‍കി വന്നിരുന്ന സംവിധാനം കോടതി വിധിയോടെ അവസാനിക്കുന്നത് ശുഭ പ്രതീക്ഷ നല്‍കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സര്‍വമേഖലകളിലും നടമാടുന്ന ജാതിയുടെ പേരിലുള്ള വിവേചനം മനുഷ്യത്വരഹിതമാണെന്ന സമീപനമാണ് പാര്‍ട്ടി എല്ലാകാലവും സ്വീകരിച്ചുവരുന്നത്. സവര്‍ണ വിഭാഗത്തിന് ജയിലുകളില്‍ ഉയര്‍ന്നതലത്തിലുള്ള തൊഴിലും മറ്റുള്ളവര്‍ക്ക് താഴ്ന്ന ജോലിയും നല്‍കുന്നത് ജനാധിപത്യ ഭരണ സംവിധാനത്തില്‍ ഭൂഷണമല്ല. ഭരണഘടനാ വിരുദ്ധമായ അപരിഷ്കൃത സംവിധാനം അടിയന്തരമായി അവസാനിപ്പിക്കണമെന്ന പരമോന്നത കോടതിയുടെ ഉത്തരവ് അധികാരികള്‍ പാലിക്കണം.
പൊലീസ് — ജയില്‍ — നിയമ സംവിധാനം എന്നിവയുടെ ഏകോപനം വഴി ജയിലുകളില്‍ നടമാടിയിരുന്ന കാടന്‍ സമ്പ്രദായം അവസാനിപ്പിക്കാനുള്ള സത്വര നടപടി വേണമെന്നും രാജ ആവശ്യപ്പെട്ടു. 

Exit mobile version