കാജൽ രാജുവിന്റെ സിവില്‍ സര്‍വീസ് നേട്ടം സമാനതകളില്ലാത്തതാണ്. ഒരു വൈകല്യത്തിനും തളർത്താൻ കഴിയുന്നതായിരുന്നില്ല ആ പ്രതിഭയുടെ പോരാട്ടവീര്യം. വലതു കൈപ്പത്തിയില്ലാതെയാണ് ജനിച്ചതെങ്കിലും പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച പെൺകുട്ടിയുടെ ചെറുപ്പം തൊട്ടേയുള്ള സ്വപ്നമായിരുന്നു സിവിൽ സർവീസ്.
ആദ്യപരിശ്രമത്തിൽ തന്നെ റാങ്ക് ലിസ്റ്റിൽ ഇടം നേടി കാസർകോട് ജില്ലയ്ക്ക് അഭിമാനമായി കാജൽ. 910-ാം റാങ്കാണ് നീലേശ്വരം പള്ളിക്കര സ്വദേശി കാജല്‍ സ്വന്തമാക്കിയത്. പള്ളിക്കരയിലെ സിബിഎസ്ഇ സ്കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. നൃത്തത്തിലും പാട്ടിലും ചിത്രംവരയിലുമെല്ലാം മിടുക്കിയാണ് കാജൽ.
പത്താംക്ലാസിൽ ഫുൾ എപ്ലസ് ഗ്രേഡ് നേടിയ കാജല്‍ ഹൊസ്ദുർഗ് ജിഎച്ച്എസ്എസിൽ പ്ലസ‌്ടുവിന് ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്തു. 99 ശതമാനം മാർക്കോടെ പ്ലസ‌്ടു പൂർത്തിയാക്കി. പിന്നീട് മദ്രാസ് ഐഐടിയിൽ ഇന്റഗ്രൽ എംഎ ഇൻ ഡെവലപ്മെന്റ് സ്റ്റഡീസിൽ അഡ്മിഷൻ നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കൃഷിക്കാരനായ പിതാവ് രാജുവും മാതാവ് ഷീബയും മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്. സഹോദരൻ കരൺ ചായ്യോത്ത് ജിഎച്ച്എസ്എസിലെ പ്ലസ‌്ടു വിദ്യാർത്ഥിയാണ്.
English Summary;Kajal: The name of unparalleled success