Site icon Janayugom Online

ബിജെപിക്ക് ‘കന്നഡ സിക്കിദില്ല’

കര്‍ണാടകയിലും അധികാരം നഷ്ടമായതോടെ ദക്ഷിണേന്ത്യ ബിജെപി മുക്തം. പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരെല്ലാെം മുന്നിട്ടിറങ്ങിയിട്ടും ജാതി രാഷ്ട്രീയവും പണവും ഇറക്കിയിട്ടും വമ്പന്‍ തോല്‍വിയായിരുന്നു ഫലം.
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമായിരുന്നു കര്‍ണാടക. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത്. അതിനാല്‍ തന്നെ ബിജെപിക്ക് അധികാരം നിലനിര്‍ത്തുകയെന്നത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും കര്‍ണാടകയിലെ തോല്‍വി തിരിച്ചടിയായി. കോണ്‍ഗ്രസിന് സംസ്ഥാനത്ത് വോട്ട് വിഹിതം കൂടിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്, 2018 ലെ 36.35 ശതമാനം വോട്ട് വിഹിതത്തില്‍ നിന്നും വലിയ കുറവുണ്ടായില്ലെന്നത് മാത്രമാണ് ബിജെപിക്ക് ആശ്വാസം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രചാരണം വലിയ ​ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതിയിരുന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല. 40 ദിവസം നീണ്ട പ്രചാരണം അവസാനിച്ചപ്പോൾ ആറ് റോഡ് ഷോകളും 19 പ്രചാരണ റാലികളുമാണ് മോഡിയുടെ നേത‍ൃത്വത്തിൽ നടന്നത്. 16 റാലികളും 10 റോഡ് ഷോകളും നടത്തി ആഭ്യന്തരമന്ത്രി അമിത്ഷായും ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഹിന്ദു-മുസ്ലിം ചേരിതിരിവുകള്‍ക്കായും ബിജെപി പരമാവധി ശ്രമം നടത്തിയിരുന്നു. അവസാന ദിവസങ്ങളിൽ ബജ്‌റംഗ്‌ദളും ഹനുമാനും പ്രധാന പ്രചാരണ വിഷയമായി. എങ്കിലും ശക്തമായ ഭരണവിരുദ്ധ വികാരവും അഴിമതി പ്രതിച്ഛായയും മറികടക്കാൻ ബിജെപിക്ക് സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്.

eng­lish summary;‘Kannada Sikkidil­la’ for BJP
you may also like this video;

Exit mobile version