Site icon Janayugom Online

ബൊമ്മൈ സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനിന്ന കര്‍ണാടക ഡിജിപിയെ സിബിഐ ഡയറക്ടറാക്കി കേന്ദ്ര തീരുമാനം

കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രവീൺ സൂദിനെ പുതിയ സിബിഐ ഡയറക്ടറായി രണ്ട് വർഷത്തേക്ക് നിയമിക്കാന്‍ തീരുമാനമായി. പ്രധാനമന്ത്രി, ഇന്ത്യൻ ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് പ്രവീണ്‍ സൂദിന്റെ പേര് അന്തിമമാക്കിയത്.

സമിതിയിലെ അംഗമായ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. പ്രതിപക്ഷ വിയോജിപ്പോടെയാണ് സമിതി തീരുമാനമെടുത്തിരിക്കുന്നത്. നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്ന സുധീര്‍ സക്സേന, താജ് ഹസന്‍ എന്നിവരെ ഒഴിവാക്കിയാണ് പ്രവീണ്‍ സൂദിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

കര്‍ണാടകയില്‍ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥനാണ് പ്രവീണ്‍ സൂദ്. കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ സൂദിനെതിരെ ശക്തമായ പ്രതിഷേധമുള്‍പ്പെടെ കര്‍ണാടകയില്‍ അരങ്ങേറിയിരുന്നു. കര്‍ണാടകയില്‍ അട്ടമറിയിലൂടെ ബിജെപിക്ക് ഭരണം നഷ്ടമായ സാഹചര്യത്തില്‍ പ്രവീണ്‍ സൂദിന്റെ പുതിയ നിയമനത്തില്‍ ദുരൂഹതയുണ്ട്.

സിബിഐ ഡയറക്ടര്‍ സുബേധ്കുമാര്‍ ജയ്സ്വാളിന്റെ കാലാവധി തീരുന്നതോടെ സൂദ് അധികാരമേല്‍ക്കും. ഇപ്പോള്‍ രണ്ട് വര്‍ഷത്തേക്കാണെങ്കിലും കാലാവധി അഞ്ച് വർഷം വരെ നീട്ടാനും സാധ്യതയേറുന്നുണ്ട്. സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് ഉന്നതതല സമിതി മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൂദിന്റെ നിയമനം. കർണാടക കേഡറിലുള്ള 1986 ബാച്ച് ഐപിഎസ് ഓഫീസറാണ് പ്രവീൺ സൂദ്.

Eng­lish Sam­mury: Kar­nata­ka top cop Praveen Sood appoint­ed new CBI Director

Exit mobile version