Site icon Janayugom Online

ഡല്‍ഹിയില്‍ കര്‍ഷകരാജ് ; സമരവേദികളില്‍ പതിനായിരങ്ങള്‍

കര്‍ഷക പ്രക്ഷോഭകരുടെ ആവേശം അലതല്ലി സമര വേദികള്‍. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹി അതിര്‍ത്തികളിലും രാജ്യത്ത് ഉടനീളവും കര്‍ഷക സമരം ഒരു വര്‍ഷം പിന്നിട്ടതിന്റെ അത്യുജ്വല മുന്നേറ്റത്തിന് ഇന്നലെ രാജ്യം സാക്ഷിയായി. ഇന്നുചേരുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലെ തുടര്‍സമര പരിപാടികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ ഏറെ നിര്‍ണായകമാകും. ഉത്തര്‍പ്രദേശ്- ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂരിലെ കര്‍ഷക സമര വേദിയിലേക്ക് ആയിരങ്ങളാണ് ഇന്നലെ രാവിലെ തന്നെ ട്രാക്ടറുകളിലും-ട്രാക്ടര്‍ ട്രോളികളിലും എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം കര്‍ഷക കുടുംബങ്ങളിലെ മുഴുവന്‍ അംഗങ്ങളും ഇവിടെ എത്തിച്ചേര്‍ന്നു. ഉരുളക്കിഴങ്ങും ഗോതമ്പു പൊടിയും നിറച്ച ചാക്കുകള്‍ക്കൊപ്പം പാത്രങ്ങളും കടുക് എണ്ണയും പാചകത്തിനുള്ള മസാലകളും കൈയില്‍ കരുതിയാണ് ഇവരെല്ലാം ഗാസിപൂരിലേക്ക് പ്രയാണം ചെയ്തത്. കര്‍ഷക സമര വേദികളായ സിംഘുവിലും ടിക്രിയിലും കര്‍ഷക സാന്നിധ്യം വന്‍തോതിലായിരുന്നു.

ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷക സാന്നിധ്യം വന്‍തോതില്‍ മുന്നേറിയതോടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വാഹന പ്രവേശനത്തിനുള്ള നിരീക്ഷണവും ഒപ്പം സുരക്ഷയും ഡല്‍ഹി പൊലീസ് ശക്തമാക്കി. കര്‍ഷക പ്രക്ഷോഭകര്‍ വന്‍ തോതില്‍ ഇന്നലെ സാന്നിധ്യം അറിയിച്ച സിംഘു, ടിക്രി അതിര്‍ത്തികളിലും പൊലീസ് വിന്യാസം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. കര്‍ഷക സമരം ഒരു വര്‍ഷം പിന്നിട്ട ഇന്നലെ ഈ വിഷയംകൂടി വിലയിരുത്താന്‍ ഡല്‍ഹി അസംബ്ലി പ്രത്യേക യോഗം ചേര്‍ന്നു. കര്‍ഷക പ്രക്ഷോഭത്തിന് അസംബ്ലി അഭിവാദ്യം നേരുകയും ചെയ്തു. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോഴും ഇലക്ട്രിസിറ്റി ഭേദഗതി ബില്‍, മിനിമം താങ്ങുവില സംബന്ധിച്ച നിയമ നിര്‍മ്മാണം, കര്‍ഷക പ്രക്ഷോഭകര്‍ക്കു നേരെ വാഹനം ഓടിച്ചു കയറ്റി അവരെ കൊന്നൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കല്‍, പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ കേസുകളില്‍ നിന്നും മോചനം, കര്‍ഷക സരത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ ആവശ്യം നിലനില്‍ക്കുകയാണ്.

eng­lish sum­ma­ry; Kar­shakaraj in Delhi

you may also like this video;

Exit mobile version