Site icon Janayugom Online

കായാമ്പൂ കണ്ണിൽ മാത്രമല്ല മണ്ണിലും വിടരും… ദേ ഇങ്ങനെ…

kayambu

കായാമ്പൂ കണ്ണിൽ വിടരും. . കമലദളം കവിളിൽ വിടരും. . കായാമ്പൂ കണ്ടാൽ കവി മനസ്സിൽ കവിത വിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. കവി മനസ്സിൽ മാത്രമല്ല, പൂവ് കാണുന്നവരുടെ മനസ്സിലും തന്റേതായ ഭാവനകൾ വിടർന്നു വരും. 

കവി ഭാവനയിലൂടെ മലയാളി മനസ്സുകളെ കോരിത്തരിപ്പിച്ച കായാമ്പൂ വിടർന്നതിന്റെ സന്തോഷത്തിലാണ് കുരമ്പാല തുണ്ടിയിൽ ആർ മോഹനന്റെ കുടുംബം. മൂത്ത മകൻ മനുമോഹൻ കൊണ്ടുവന്ന് നട്ട വേരാണ് ഇപ്പോൾ പന്ത്രണ്ടടിയോളം വലിപ്പമുള്ള ചെടിയായി വളർന്നത്. മുമ്പും പൂത്തിട്ടുണ്ടെങ്കിലും പൂർണ്ണതോതിലുള്ള പൂക്കളായി മാറിയത് ഇത്തവണ മാത്രമാണെന്ന് മാധ്യമ പ്രവർത്തകൻ കൂടിയായ ഇളയ മകൻ വിനുമോഹൻ പറഞ്ഞു. കുറെക്കാലം ഇവിടെ താമസമില്ലാതിരുന്നതിനാൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചതുമില്ല. വീടിന്റെ പിന്നിലുള്ള കയ്യാലയോട് ചേർന്നാണ് ചെടി നിൽക്കുന്നത്. കാശാവ് നിരവധിയുണ്ടെങ്കിലും അപൂർവ്വം മാത്രമെ പുഷ്പിക്കാറുള്ളുവെന്ന് വിദഗ്ധർ പറയുന്നു. നിരവധിയായ വിശേഷണങ്ങളും ഔഷധഗുണങ്ങളും ഉള്ള കായാമ്പു അപൂർവമായി മാത്രമാണ് പൂക്കാറുള്ളത്. കാഴ്ചയിൽ കൊറോണ വൈറസിനെ അനുസ്മരിപ്പിക്കും. കായാവ്, അഞ്ജനം, കനലി, കാശാവ് എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചെറുകാടുകളിലും മലകളിലും കൂട്ടമായി കണ്ടുവരാറുള്ള കാശാവ് ഇപ്പോൾ അപൂർവ്വമായി മാത്രമെ കാണാറുള്ളു. കാശാവിന്റെ വേരുകളും ഇലകളും പൂക്കളും ഔഷധമാണ്. 

കട്ടിയുള്ള തണ്ടുകൾ ചെണ്ട കോലായും ഊന്നുവടിയായും ഉപയോഗിക്കുന്നു. പിച്ചാത്തി, വെട്ടുകത്തി തുടങ്ങിയ ചെറുആയുധങ്ങളുടെ പിടിയിടാനും തണ്ട് അനുയോജ്യമാണ്. ചെറിയ കായാണ് ഇതിനുള്ളത്. കായ്ക്കൾക്ക് പുളിയോട് കൂടിയ ചെറിയ മധുരമുണ്ട്. പൂത്ത് നിൽക്കുമ്പോൾ വലിയ സുഗന്ധമാണ് ചുറ്റിലും പരക്കുന്നത്.
പ്രഭാതത്തിൽ നേനീച്ചകളും ചെറുപ്രാണികളും പൂവിൽ നിന്നും തേൻനുകരാൻ എത്തുന്ന കാഴ്ചയും മനോഹരമാണ്. കായാമ്പു കാണാൻ ആളുകൾ ഇപ്പോഴും എത്താറുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പൂക്കളിൽ അധികവും കൊഴിഞ്ഞു വീണു. 

You may also like this video

Exit mobile version