കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പിൽ കേരളം ഏറെ മുന്നിലാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാൻ മന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ) ദക്ഷിണ മേഖലാ അവലോകന യോഗവും ഔട്ട് റീച്ച് പരിപാടിയും തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ന്യൂനപക്ഷ വകുപ്പിന്റെ പദ്ധതികൾ കേരളം വളരെ മികച്ച നിലയിലാണ് നടപ്പാക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പദ്ധതി നടത്തിപ്പിൽ കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മേഖലകളിൽ കൂടുതൽ പരിഗണന വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടാൽ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. പദ്ധതി നടത്തിപ്പിനാവശ്യമായ പിന്തുണയും ധനസഹായവും കേന്ദ്ര ഗവൺമെന്റിൽ നിന്ന് എപ്പോഴുമുണ്ടാകും. സബ് കാ സാത്ത് സബ് കാ വികാസ് എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച പ്രധാനമന്ത്രി മോഡി, ന്യൂനപക്ഷ മന്ത്രാലയത്തിന് ബജറ്റിൽ മതിയായ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി പൂർത്തീകരണ റിപ്പോർട്ട് കേരളം സമയബന്ധിതമായി സമർപ്പിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷത്തിന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ന്യൂനപക്ഷത്തിനും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നിവയിൽ പിഎംജെവികെ സവിശേഷ ശ്രദ്ധ പുലർത്തുന്നതായി ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. പദ്ധതി പ്രകാരം 2017 മുതൽ 2022 വരെയുള്ള കാലയളവിൽ കേന്ദ്രം 80 പദ്ധതികൾ അനുവദിച്ചതായും ഇതിൽ 43 എണ്ണം പൂർത്തീകരിച്ചതായും ചടങ്ങിൽ പങ്കെടുത്ത സംസ്ഥാന ന്യൂനപക്ഷകാര്യ മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

