Site icon Janayugom Online

കേരളം ഭരിക്കുന്നത് ഫാസിസ്റ്റ് ശക്തികളെ തടയിടാൻ കഴിയുന്ന സർക്കാർ: പന്ന്യന്‍

ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികൾക്ക് തടയിടാൻ കഴിയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. ആ ഭരണത്തിൽ കുറ്റമോ കുറവോ ഉണ്ടാകുന്നുണ്ടെങ്കിൽ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവരാണ് എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരണത്തിന്റെ വാർഷികാചരണം പിണറായി പാറപ്രത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര സർക്കാർ അപകടകരമായ രീതിയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് നൽകിയ ഒരു വാഗ്‌ദാനവും അവർ നടപ്പിലാക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി 1939 ൽ പാറപ്രത്താണ് രൂപം കൊണ്ടത്. എന്നാൽ ചിലർ ഇതുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നത് ശരിയായ രീതിയല്ല. കേരളത്തിൽ വിവിധ പാർട്ടികളിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആളുകൾ വന്നുകൊണ്ടേയിരിക്കുന്നത് പാർട്ടിയാണ് ശരിയെന്ന് വിശ്വസിക്കുന്നത് കൊണ്ടാണ്. അതിനെ കൊടുവാൾ പ്രയോഗം കൊണ്ട് തടഞ്ഞു നിർത്താമെന്ന് ആരും കരുതേണ്ട. 

രാജ്യത്തും കേരളത്തിലും ത്യാഗപൂർണമായ പ്രവർത്തനം നടത്തിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ട് പോകുന്നത്. നാട്ടിൽ ജൻമത്തം അവസാനിപ്പിച്ചതും കമ്മ്യൂണിസ്റ്റുകാരുടെ ഭരണമാണ്. അതിന് നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റുകാരനായ സി അച്യുതമേനോനാണ്. ന്യൂനപക്ഷ വർഗീയതയായാലും ഭൂരിപക്ഷ വർഗീയതയായാലും രണ്ടും നാടിന് ആപത്താണ്. അതാണ് ആലപ്പുഴയിൽ കണ്ടത്. ആശയത്തെ ആശയം കൊണ്ട് നേരിടുകയെന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതി. അക്രമം കൊണ്ട് ഒരു പാർട്ടിക്കും മുന്നോട്ട് പോകാനാവില്ല. എന്നാൽ വർഗീയ ശക്തികൾ എന്നും കൂട്ടുപിടിക്കുന്നത് അക്രമത്തെയാണ്. കേരളത്തിൽ ന്യുനപക്ഷത്തെ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ട്. പന്ന്യന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സി. അംഗം സി എൻ ചന്ദ്രൻ, പാർട്ടി സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി പി ഷൈജൻ, സി പി സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 

ENGLISH SUMMARY:Kerala is ruled by a gov­ern­ment that can stop the fas­cist forces: Pannyan
You may also like this video

Exit mobile version