Site icon Janayugom Online

നിയമന നടപടിക്രമങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്കവേണ്ട

വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി കാലവിളംബം കൂടാതെ റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഫലപ്രദമായ നടപടികളാണ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഷാഫി പറമ്പിലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ അപേക്ഷകരുള്ള തസ്തികകള്‍ക്ക് 2021 മുതല്‍ പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും നടത്തിവരുന്നുണ്ട്. പ്രധാന മായും ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയും, പ്ലസ്ടു തലം വരെയും, ഡിഗ്രി തലം വരെയും തിരിച്ചാണ് പ്രാഥമിക പരീക്ഷകള്‍ നടത്തുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ പരിശോധിച്ച് പരിഹരിക്കാന്‍ വിദഗ്ധസമിതി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാഥമിക പരീക്ഷകള്‍ക്കും ബാധകമാണ്. കൂടുതല്‍ അപേക്ഷകരുള്ള തസ്തികകളിലേക്ക് ഒരു ഘട്ടമായി പരീക്ഷ നടത്തുന്നത് അസാധ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലതിരിച്ച് വിവിധ തീയതികളിലായാണ് പരീക്ഷ നടത്തുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വന്തം ജില്ലയില്‍ തന്നെ പരീക്ഷ എഴുതാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുണ്ട്. പരീക്ഷ കമ്മിഷന്‍ രൂപീകരിച്ചിട്ടുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ക്രമീകരണം നടത്തിയാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കാറുണ്ട്. ഷോര്‍ട്ട്‌ലിസ്റ്റ്/റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ചട്ടപ്രകാരമുള്ള പ്രാതിനിധ്യം പിഎസ്‌സി ഉറപ്പുവരുത്തുന്നുണ്ട്. റാങ്ക് ലിസ്റ്റുകള്‍ കാലതാമസം വരുത്താതെ പ്രസിദ്ധീകരിക്കുന്നതിനും ഈ പരീക്ഷാ സമ്പ്രദായം സഹായകരമാണ്. പൊതു പ്രാഥമിക പരീക്ഷകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തസ്തികകളുടെ എണ്ണം, പരീക്ഷയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി കളുടെ എണ്ണം, മുന്‍ റാങ്ക് പട്ടികയിലെ നിയമന ശിപാര്‍ശകളുടെ എണ്ണം, തിരഞ്ഞെടുപ്പ് നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, എന്‍ജെഡി, എന്‍സിഎ ഒഴിവുകള്‍, മുന്‍ റാങ്ക് പട്ടികയിലെ റിലിങ്ക്വിഷ്‌മെന്റ് അപേക്ഷകളുടെ എണ്ണം, എസ്‌സി/എസ്‌ടി വിഭാഗങ്ങള്‍ക്കുള്ള എന്‍സിഎ കോമ്പന്‍സേഷന്‍, മുന്‍ റാങ്ക് പട്ടികയില്‍ നിന്നും നികത്താന്‍ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലെ ടേണുകളുടെ എണ്ണം മുതലായ പരിഗണിച്ചാണ് സാധ്യതാ പട്ടിക/ചുരുക്കപ്പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നത്.

ഒരേ യോഗ്യത അടിസ്ഥാനമാക്കി വിവിധ തസ്തികകളില്‍ നിയമനം നടത്തേണ്ട സാഹചര്യമുണ്ട്. അത്തരം പരീക്ഷകള്‍ ഓരോന്നിലും ഉദ്യോഗാര്‍ത്ഥികള്‍ പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കുന്നുമുണ്ട്. ഇതുമൂലം ഓരോ തസ്തികകളിലെ നിയമനത്തിനും വലിയ എണ്ണം ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആവര്‍ത്തിച്ച് പരീക്ഷ നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് സമയ നഷ്ടത്തിനും റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുന്നതിനും വലിയ കാലതാമസത്തിനും കാരണമാകും. പരീക്ഷ നടത്തുമ്പോള്‍ അപേക്ഷകരില്‍ ഗണ്യമായ എണ്ണം പേര്‍ പരീക്ഷയ്ക്ക് ഹാജരാകാത്ത സ്ഥിതിയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊതുവായ യോഗ്യതയുള്ള തസ്തികകള്‍ക്കായി പ്രാഥമിക പരീക്ഷകള്‍ നടത്തുന്നത്. പ്രാഥമിക പരീക്ഷയ്ക്കുശേഷം ഓരോ തസ്തികയ്ക്കുമായി മുഖ്യപരീക്ഷകളും നടത്തുന്നുണ്ട്. ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അവസരനഷ്ടം ഉണ്ടാകുന്നില്ല എന്നുമാത്രമല്ല റാങ്ക് ലിസ്റ്റുകള്‍ സമയബന്ധിതമായി തയാറാക്കുന്നതിനും കഴിയും.

ഇത്തരത്തിലുള്ള പരീക്ഷാനടത്തിപ്പ് രണ്ടുതവണ പിഎസ്‌സി വിജയകരമായി പരാതികള്‍ക്കിടയില്ലാത്തവിധം നടത്തിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പരാതികളൊന്നും പിഎസ്‌സിക്ക് ലഭിച്ചിട്ടില്ലായെന്നും അറിയിച്ചിട്ടുണ്ട്. സുതാര്യമായി നടത്തുന്ന തിരഞ്ഞെടുപ്പ് നടപടികളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Eng­lish Sam­mury: cm reply to call­ing atten­tion by shafi param­bil at ker­ala niyamasabha

Exit mobile version