Site iconSite icon Janayugom Online

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; തീരുമാനം സിൻഡിക്കേറ്റ് യോഗത്തിൽ

കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി സിൻഡിക്കറ്റ് റദ്ദാക്കി. ഞായറാഴ്ച ചേർന്ന സിൻഡിക്കറ്റ് യോ​ഗത്തിലാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. വിഷയം അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, ഡോ. നസീബ്, ഡോ. ജി മുരളീധരൻ എന്നിവരടങ്ങിയ സമിതിയെ യോഗം ചുമതലപ്പെടുത്തി. 

രജിസ്ട്രാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യോ​ഗത്തിൽ പ്രമേയം അവതരിപ്പിച്ചു. സിൻഡിക്കറ്റ് യോ​ഗത്തിൽ നിന്ന് സിസ തോമസ് ഇറങ്ങിപ്പോയി. സസ്പെൻഷൻ റദ്ദാക്കിയ നടപടി അം​ഗീകരിക്കാനാകില്ലെന്ന് സിസാ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള സർവകലാശാല സെനറ്റ് ഹാളിലെ ആർഎസ്എസ് പരിപാടിയിലെ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെടുകയും നിബന്ധന ലംഘിച്ചതിനാൽ പരിപാടി റദ്ദാക്കുമെന്ന് അറിയിക്കുകയും ചെയ്തതിനാണ് രാജ്ഭവന്റെ നിർദേശത്തിൽ വൈസ് ചാൻസലർ മോഹന്‍ കുന്നുമ്മല്‍, രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. നിലവിൽ മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിലാണ്. 

Exit mobile version