ജനകീയ സർക്കാർ ഒപ്പംനിന്നപ്പോൾ പതിറ്റാണ്ടുകളുടെ സ്വപ്‌നങ്ങളൊക്കെയും നാടിന് സ്വന്തമായി. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടിന് സമർപ്പിച്ചു. വേമ്പനാട്ടുകായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ ഒരു ദ്വീപൊന്നാകെയാണ് കര തൊട്ടത്. പതിനായിരത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന പെരുമ്പളം ദ്വീപിനെ മറുകരയുമായി ബന്ധിപ്പിച്ച്, കിഫ്ബി അനുവദിച്ച നൂറ് കോടി മുതൽ മുടക്കിൽ നിർമിച്ച പെരുമ്പളം പാലം എൽഡിഎഫ് സർക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നാണ്. ഇതിനൊപ്പം സെമി എലിവേറ്റഡ് പാതയായി പുനർനിർമിച്ച ആലപ്പുഴ ‑ചങ്ങനാശേരി റോഡ് (എസി റോഡ്), സവിശേഷ രൂപകൽപ്പനയിലൂടെ ശ്രദ്ധയാകർഷിച്ച പടഹാരം പാലം എന്നിവയും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
തലമുറകൾ കണ്ടൊരു സ്വപ്‌നമാണ് ഇന്ന് പെരുമ്പളം നിവാസികൾക്ക് യാഥാർഥ്യമായത്. ദ്വീപിന്റെ വടക്കുഭാഗമായ വടയാഴത്തുനിന്ന് വടുതലയിലേക്കുള്ള പാലം നാടിന് സമർപ്പിച്ചപ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് പിറവിയെടുത്തത്. ബോട്ടിന്റെ സമയക്രമത്തിലായിരുന്നു പതിറ്റാണ്ടുകളായി ദ്വീപ് നിവാസികളുടെ ജീവിതം. 13 ബോട്ടുജെട്ടികളാണ് ദ്വീപിന് ചുറ്റുമായിയുള്ളത്. വാഹനങ്ങൾ എത്തിക്കാൻ ജങ്കാറുകളുമുണ്ട്. എറണാകുളം ജില്ലയിലെ പൂത്തോട്ട, ആലപ്പുഴ ജില്ലയിലെ പാണാവള്ളി എന്നിവിടങ്ങളിൽനിന്ന് അരമണിക്കൂർ ഇടവിട്ടാണ് ബോട്ട് സർവീസുകൾ. രാത്രി 9.45നാണ് പൂത്തോട്ടയിൽനിന്നും പാണാവള്ളിയിൽനിന്നും പെരുമ്പളത്തേക്കുള്ള അവസാന ബോട്ട്. മഴക്കാലമായാൽ ഇളകിമറിയുന്ന കായലിൽ ജീവനും കൈയിൽപ്പിടിച്ച് വേണം യാത്ര.
ദ്വീപിനുള്ളിലെ പ്രധാന ഗതാഗതമാർഗം ഓട്ടോറിക്ഷകളാണ്. ഇവിടത്തെ ജെട്ടികളിൽ നിർത്തിയിടുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളായിരുന്നു രാത്രിയിൽ എന്തെങ്കിലും അത്യാവശ്യമുണ്ടായാൽ ആശ്രയം. ഇത്തരം അവസ്ഥയിൽനിന്ന് മോചനത്തിനായി ഇവിടത്തുകാർ തലമുറകളായി താലോലിച്ചിരുന്ന സ്വപ്‌നമുണ്ടായിരുന്നു. ദ്വീപിന് ഒരു പാലം. സ്വപ്‌നം യാഥാർഥ്യമാക്കാൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചതോടെ പാലം പിറന്നു. സർക്കാരും ഒരു ജനതയും ഒന്നായിനിന്ന് നേടിയെടുത്ത സ്വപ്‌നസാഫല്യത്തിന്റെ ചരിത്രം കൂടിയാണ് പെരുമ്പളം പാലത്തിന് പറയാനുള്ളത്.

