Site iconSite icon Janayugom Online

കായിക രംഗത്തും മികച്ച നേട്ടങ്ങളുമായി കിഫ്ബിയുടെ കുതിപ്പ്

കായിക രംഗത്തും മികച്ച നേട്ടങ്ങളുമായി കിഫ്ബിയുടെ കുതിപ്പ് തുടരുന്നു. ഒട്ടേറെ പദ്ധതികളാണ് കായിക മേഖലയുടെ സമഗ്ര വികസനത്തിനായി കിഫ്‌ബി നടപ്പാക്കിയത്. പാലക്കാട് പറളിയിലെ കായിക മികവിന് വേഗം കൂട്ടാന്‍ സ്പോര്‍ട്സ് കിഫ്‌ബി മുൻകൈയിൽ ഫെസിലിറ്റി സെന്റര്‍ തുറന്നു. സിന്തറ്റിക് ട്രാക്കും ഫുട്ബോള്‍ ടര്‍ഫുമുള്‍പ്പെടെ മികച്ച സൗകര്യങ്ങളോടെയാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഓരോ തവണയും മികവുയര്‍ത്തുന്ന പറളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സൗകര്യം കായികതാരങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വാകുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. ഫുട്ബോള്‍ ടര്‍ഫ്, നീന്തല്‍ക്കുളം, ഇരുന്നൂറ് മീറ്റര്‍ സിന്തറ്റിക് ട്രാക്ക് എന്നിവ ഉള്‍പ്പെടുന്നതാണ് സ്പോര്‍ട്സ് ഫെസിലിറ്റി സെന്റര്‍. പരിമിത സൗകര്യങ്ങളില്‍ നിന്ന് നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ കുരുന്നുകള്‍ക്ക് പുതിയ മൈതാനം പ്രതീക്ഷ നിറയ്ക്കുന്നതാണ്. മികവുറ്റ സൗകര്യങ്ങള്‍ യാഥാര്‍ഥ്യമായതോടെ പറളിയുടെ കായികരംഗത്തെ വേഗക്കുതിപ്പ് ഇരട്ടിയാകുമെന്ന് ഉറപ്പ്. വിദേശരാജ്യങ്ങളിലെ താരങ്ങള്‍ പരിശീലിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പ്രത്യേകത.

കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കിഫ്ബിയില്‍ നിന്നും 6.93 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പുനലൂരിന്റെ കായികസ്വപ്നങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ് ചെമ്മന്തൂരിലെ ഇൻഡോർ സ്റ്റേഡിയം. കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ച 5.50 കോടി ചെലവഴിച്ചാണ് നിര്‍മ്മാണം. സംസ്ഥാന കായിക, യുവജന ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തിൽ ആണ് നിര്‍മ്മാണം ആരംഭിച്ചത്. 40 മീറ്റർ നീളവും 25 മീറ്റർ വീതിയും 12 മീറ്റർ ഉയരവുമുള്ള കെട്ടിടത്തിന്‌ 11,700 ചതുരശ്ര അടി വിസ്‌തീർണമുണ്ട്‌. രണ്ട് ബാഡ്മിന്റൺ കോർട്ട്, ഒരു വോളിബോൾ കോർട്ട് ഉൾപ്പെടെ ഒരേ സമയം മൂന്നുമത്സരം സംഘടിപ്പിക്കാനുള്ള സംവിധാനം ഉണ്ട്. അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കുവാൻ കഴിയുന്ന “മേപ്പിൾ വുഡ്’ ഫ്ലോറിങ് സംവിധാനവുമുണ്ട്. സ്റ്റേഡിയത്തിനുള്ളിനുള്ളിൽ ഇരുന്നൂറ്റി അമ്പതോളം കാണികൾക്ക് ഇരിക്കാം. ഒരു ഓഫിസ് റൂം, കായികതാരങ്ങൾക്ക് വിശ്രമമുറി, ഡ്രസിങ്‌ റൂം, ശുചിമുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്ക്‌ ആവശ്യമായ ജലം സംഭരിക്കുന്നതിനായി മൂന്നുലക്ഷം ലിറ്റർ ശേഷിയുള്ള അഞ്ച് അണ്ടർ ഗ്രൗണ്ട് വാട്ടർ ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.

Exit mobile version