Site iconSite icon Janayugom Online

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം നവംബറിൽ തുടങ്ങും

kochi metrokochi metro

മെട്രോ റെയിലിന്റെ രണ്ടാംഘട്ട നിർമ്മാണം നവംബർ പകുതിയോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ­എംആർഎൽ മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോലികൾക്കുള്ള കരാറുകൾ ക്ഷണിച്ചു. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണം തുടങ്ങുമെന്നും 20 മാസം കൊണ്ട് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നൽ അടക്കമുള്ള സാങ്കേതിക ജോലികൾക്കായി നാല് മാസം ആവശ്യമായി വരും. 2025 നവംബറില്‍ കാക്കനാട്-ഇൻഫോപാർക്ക് റൂട്ടിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

ആറ് സ്ഥലങ്ങളിൽ ഒരേ സമയം നിർമ്മാണം കേന്ദ്രീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഒരേ സമയം നാല് സ്റ്റേഷനുകളുടെയും നിർമ്മാണവും ലക്ഷ്യമിടുന്നു. പദ്ധതിക്കായി സംസ്ഥാന സർക്കാർ 555.18 കോടി രൂപ നൽകും. കേന്ദ്രസർക്കാർ 338.75 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഏ­ഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) 1016.24 കോടിയും മാറ്റിവയ്ക്കും. ബാങ്ക് അധികൃതർ ഈ മാസം 11നും 15നും ഇടയിൽ കൊച്ചി സന്ദർശിക്കുമെന്നും കെഎംആർഎൽ എംഡി അറിയിച്ചു. രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയായാൽ മെട്രോ ടിക്കറ്റ് ഡിജിറ്റൽ ആക്കുവാനും ലക്ഷ്യമിടുന്നുണ്ട്.

വാണിജ്യ സ്ഥലവും പാർക്കിങ് സ്ഥലവും ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് കുറവായിരിക്കും. നാല് സ്റ്റേഷനുകളിൽ, പ്രവേശന സമയം കുറയ്ക്കുന്നതിന് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് പ്രവേശനം ഉണ്ടായിരിക്കും. മെച്ചപ്പെട്ട സുരക്ഷയ്ക്കായി പ്ലാറ്റ്ഫോം സ്ക്രീൻ ഗേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. നിർമ്മാണത്തിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കലും അവസാനഘട്ടത്തിലാണ്. സർക്കാർ ഭൂമി കെഎംആർഎല്ലിന് വിട്ടുനൽകുന്നതിന് അനുമതിയായതായും ബെഹ്റ അറിയിച്ചു.

Eng­lish Sam­mury: Con­struc­tion of the sec­ond phase of Kochi Metro will begin in November

Exit mobile version