Site iconSite icon Janayugom Online

ഓണക്കച്ചവടത്തിലൂടെ കുടുംബശ്രീ നേടിയത് 28.47 കോടി

ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിപണന മേളകളിൽ നിന്ന് കുടുംബശ്രീ നേടിയത് 28.47 കോടി രൂപ. സൂക്ഷ്മസംരംഭ ഉല്പന്നങ്ങളുടെ വിപണനത്തിലൂടെ 19.58 കോടിയും കാർഷികോല്പന്നങ്ങളുടെ വിപണനത്തിലൂടെ 8.89 കോടിയും ലഭിച്ചു. സംസ്ഥാനമൊട്ടാകെ സിഡിഎസ് തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 2014 ഓണം വിപണന മേളകൾ വഴിയാണ് ഈ നേട്ടം.

3.6 കോടി വിറ്റുവരവ് നേടിയ എറണാകുളം ജില്ലയാണ് മുന്നിൽ. 164 മേളകളിൽ നിന്നും 3.4 കോടി രൂപ നേടി ആലപ്പുഴ ജില്ല രണ്ടാമതും 186 മേളകളിൽ നിന്ന് 3.3 കോടി വിറ്റുവരവ് നേടി തൃശൂർ ജില്ല മൂന്നാമതും എത്തി. വിപണനമേളകളുടെ എണ്ണത്തിലും എറണാകുളം ജില്ലയാണ് മുന്നിൽ. ആകെ 205 മേളകൾ. 186 വിപണനമേളകളുമായി തൃശൂരും 182 മേളകൾ സംഘടിപ്പിച്ചു കൊണ്ട് കണ്ണൂരും യഥാക്രമം രണ്ടു മൂന്നും സ്ഥാനത്തെത്തി.

ഈ വർഷം 43,359 സൂക്ഷ്മസംരംഭ യൂണിറ്റുകൾ വിവിധ ഉല്പന്നങ്ങളുമായി മേളയിലെത്തി. കഴിഞ്ഞ വർഷം ഇത് 28,401 ആയിരുന്നു. ഇത്തവണ 26,816 വനിതാ കർഷക സംഘങ്ങൾ വിപണിയിലേക്ക് കാർഷികോല്പന്നങ്ങൾ എത്തിച്ചു. മുൻവർഷത്തേക്കാൾ 5826 യൂണിറ്റുകളുടെ അധിക പങ്കാളിത്തമാണ് ഈ വിഭാഗത്തിൽ ഉണ്ടായത്. ഇതുവഴി പൊതുവിപണിയിൽ മെച്ചപ്പെട്ട ഉല്പന്നങ്ങൾ എത്തിക്കുന്നതിനും സാധാരണക്കാർക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിനും കഴിഞ്ഞു. 3000 വനിതാ കർഷകർ 1253 ഏക്കറിൽ ജമന്തി, മുല്ല, താമര എന്നിവ ഉൾപ്പെടെ കൃഷി ചെയ്ത് പൂക്കൾ വിപണിയിലെത്തിച്ചിരുന്നു. കഴിഞ്ഞ വർഷം 780 ഏക്കറിൽ 1819 കർഷകരാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്.

Exit mobile version