Site icon Janayugom Online

പ്രത്യാശത്തുരുത്തിലെ വിളക്കണയ്ക്കരുത്

black magic

ന്നത്തെ ഇന്ത്യയിൽ പ്രത്യാശയുടെ ഒരു തുരുത്തുണ്ടെങ്കിൽ അത് കേരളമാണെന്ന് പറയുന്നത് പ്രസിദ്ധ ഉറുദു കവിയും ചലച്ചിത്രകാരനുമൊക്കെയായ ഡോ. ഗൗഹർ റാസയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് പ്രകാശം പരത്തുന്ന ഈ അഭിപ്രായ പ്രകടനം അദ്ദേഹം നടത്തിയത്.

ശാസ്ത്രബോധത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന അന്ധവിശ്വാസ ആക്രമണങ്ങളെ ചെറുക്കാൻ കഴിയണമെന്നും കോവിഡ് കാലത്ത് ആ­രും ഗോമൂത്രം കൊണ്ടു കൈകഴുകുകയല്ല, സാനിറ്റൈസർ ഉപയോഗിക്കുകയായിരുന്നുവെന്ന് തിരിച്ചറിയണമെന്നും ഡോ. റാസ പറഞ്ഞു.

കേരളം പ്രത്യാശയുടെ തുരുത്താണെന്ന് ആശങ്കകളോടെ മാത്രമേ നമുക്ക് ഇപ്പോൾ സമ്മതിക്കാൻ സാധിക്കൂ. ഭ്രാന്താലയമെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തെ പ്രകാശത്തിന്റെയും സുപ്രതീക്ഷയുടെയും പ്രദേശമാക്കി മാറ്റിയത് നവോത്ഥാനപരിശ്രമങ്ങളാണ്. അതിന്റെ സദ്ഫലങ്ങളെ ആക്രമിക്കുന്ന അന്ധവിശ്വാസകീടങ്ങൾ അതിപ്രസരം നേടുന്ന കാലമാണിത്.


ഇതുകൂടി വായിക്കൂ:  അന്ധവിശ്വാസം വാഴുന്ന രാജ്യത്തെ മനുഷ്യക്കുരുതികൾ


നവോത്ഥാന പരിശ്രമങ്ങൾക്ക് ശേഷം പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും വലിയ പ്രാധാന്യം ഉണ്ടായി. ഓരോ പഞ്ചായത്തിലും ഒന്നിലധികം ലൈബ്രറികൾ പ്രവർത്തിച്ചു തുടങ്ങി. സ്കൂളുകളിൽ ജാതിമതഭേദമെന്യേ പെൺകുട്ടികൾ വന്നുനിറഞ്ഞു. അധ്യാപനം അടക്കമുള്ള ഉദ്യോഗമണ്ഡലങ്ങളിൽ ഗണനീയമായ സ്ത്രീസാന്നിധ്യമുണ്ടായി. സമ്പൂർണ സാക്ഷരതയിലേക്ക് കേരളം സഞ്ചരിച്ചു. അതോടൊപ്പം, ഉടഞ്ഞുപോയ സോവിയറ്റ് യൂണിയനിൽ മതരാജ്യങ്ങൾ പുനർജ്ജനിച്ചതുപോലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണർന്നെണീക്കാൻ തുടങ്ങി.

നവോത്ഥാനപരിശ്രമങ്ങളെ അതിന്റെ പുതുരക്തഘടനയ്ക്കനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞില്ല. എഴുപതുകളിൽ പോലും ഇടിഞ്ഞു പൊളിഞ്ഞു കിടന്ന ആരാധനാലയങ്ങൾ ഉദ്ധരിക്കപ്പെട്ടു. പുനരുദ്ധാരണ പ്രവർത്തനങ്ങളെ പുരോഗമന സംഘടനകൾ പോലും മൗനം കൊണ്ടു സ്വീകരിച്ചു. മുൻപില്ലാതിരുന്ന പൊങ്കാലകളും ഗണേശോത്സവവും നവകേരളത്തിൽ ഗതാഗത തടസം സൃഷ്ടിച്ചു. സാഹോദര്യത്തിന്റെ അടയാളമാകേണ്ടിയിരുന്ന രാഖി വർഗീയതയുടെ ഭയചിഹ്നമായി.

പുനരുദ്ധാരണക്കമ്മിറ്റികളാൽ സംരക്ഷിക്കപ്പെട്ട ആരാധനാലയങ്ങൾ തമിഴ്‌നാട്ടിലെ ബൊമ്മസംസ്കാരത്തെ അനുകരിച്ചു ഗോപുരങ്ങൾ ഉയർത്തുകയും തുമ്പിക്കൈക്കോളാമ്പികൾ ഘടിപ്പിച്ച് അലറിവിളിച്ച് മനുഷ്യന്റെ സ്വസ്ഥതയ്ക്കും ആരോഗ്യത്തിനും വെല്ലുവിളിയാവുകയും ചെയ്തു. ബ്രാഹ്മണ പൂജാരികളെ വ്യാപകമായി നിയമിച്ചുകൊണ്ട് ജാതിവ്യവസ്ഥയുടെ പ്രതിലോമ അന്തസ്സത്ത അവർ തിരിച്ചുപിടിച്ചു. പിന്നെ നമ്മൾ കാണുന്നത് ക്ഷേത്ര സംരക്ഷണ സമിതികളിലൂടെ വളർന്ന് വന്ന മത തീവ്രവാദ രാഷ്ട്രീയമാണ്.


ഇതുകൂടി വായിക്കൂ:  കൊറോണക്കാലത്തെ അന്ധവിശ്വാസ സംരക്ഷണം


ഇത് ഭൂരിപക്ഷ വർഗീയതയുടെ ചിത്രമാണെങ്കിൽ ന്യൂനപക്ഷ വർഗീയതയും അവരുടെ കോട്ടകൊത്തളങ്ങൾ കെട്ടിപ്പൊക്കി. ഇപ്പോൾ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകളിൽ, യോഗ്യതയുള്ള സ്ഥാനാർത്ഥികൾക്ക് പോലും മേൽക്കൈ നേടണമെങ്കിൽ പൗരോഹിത്യത്തെ വണങ്ങണമെന്നായി.

സാനിറ്റൈസറിനു പകരം ഗോമൂത്രം എ­ന്ന ആശയം എല്ലാ രംഗത്തും പടർന്ന് പിടിക്കുകയാണ്. ശാസ്ത്രബോധവും യുക്തിചിന്തയും നിരന്തരം ആക്രമിക്കപ്പെടുന്നു. ഇതിൽ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. തിരുവനന്തപുരം ജില്ലയിലെ സുമതിയെ കൊന്ന വളവെന്ന വനപ്രദേശത്ത്, സുമതിപ്രേതത്തെ പുനഃസൃഷ്ടിക്കാൻ വെള്ളസാരിയുമായി ചെന്ന ചാനൽ സംഘത്തെ സമീപത്തുള്ള ഓട്ടോറിക്ഷക്കാർക്ക് ഓടിക്കേണ്ടിവന്നത് അടുത്ത കാലത്ത് ആയിരുന്നല്ലോ.

1979 ഡിസംബറിൽ അന്നത്തെ മുഖ്യധാരാ പ്രസിദ്ധീകരണമായിരുന്ന ജനയുഗം വാരികയിൽ പത്രാധിപർ തെങ്ങമം ബാലകൃഷ്ണൻ പേരുവച്ചെഴുതിയ എഡിറ്റോറിയലിന്റെ ശീർഷകം കോവൂരിനു ശേഷം എന്നായിരുന്നു. “ഡോ. കോവൂർ അന്തരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ആശയങ്ങളുമായി അന്ധവിശ്വാസത്തിനെതിരെ പോരാടാൻ കഴിയുന്ന നിരവധി പേരുണ്ട്. അവരിൽ ശ്രദ്ധേയനാണ് ഡോ. പി കെ നാരായണൻ. അദ്ദേഹം തുടർച്ചയായി ജനയുഗത്തി­ൽ എഴുതുന്നതാണ്. അ­ദ്ദേഹത്തിന്റെ “നമ്മുടെ മനസ്” എന്ന ലേഖന പരമ്പര ഈ ലക്കത്തി­ൽ ആരംഭിക്കുന്നു. വായനക്കാർക്ക് അദ്ദേഹത്തിന്റെ ലേഖനങ്ങൾ താല്പര്യജനകം ആയിരിക്കുമെന്ന് കരുതുന്നു”

ഇങ്ങനെ ഒരു എഡിറ്റോറിയൽ എഴുതുവാൻ നമുക്കിന്ന് ഏതു മുഖ്യധാരാവാരികയുണ്ട്?

Exit mobile version