Site icon Janayugom Online

ഇടതുപാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തി ബിജെപിയെ നേരിടണം: കെവി തോമസ്

Thomas

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് മറുപടിയുമായി കെവി തോമസ്. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഇടതുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാണ് 2024ല്‍ ബിജെപിയെ നേരിടേണ്ടതെന്ന് തോമസ് പറഞ്ഞു. അതേസമയം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വിവാദം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎംന്‍റെ പരാമര്‍ശം ഉറുമ്പ് ആനയ്ക്ക് കല്യാണം പറയുന്നത് പോലെയാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു.

ഉപാധികള്‍ പറയാന്‍ കേരളത്തില്‍ മാത്രമുള്ള സിപിഎം വളര്‍ന്നിട്ടില്ലെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കെവി തോമസ് രംഗത്ത് വന്നത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ബിജെപിയുടെ തീവ്ര വര്‍ഗീയതയെ നേരിട്ട് എതിര്‍ത്ത് മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ അതിനെ നയിക്കേണ്ടത് കോണ്‍ഗ്രസാണ്. പക്ഷേ കോണ്‍ഗ്രസ് മാത്രം പോര. ഇടതുപാര്‍ട്ടികളെയും എന്‍സിപിയെയും അടക്കം കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കണം. അങ്ങനെ ഒപ്പം നിര്‍ത്തേണ്ട പാര്‍ട്ടിയാണ് സിപിഐഎം.

അവരുടെ ദേശീയ സമ്മേളനമാണ് നടക്കുന്നതെന്നും കെവി തോമസ് പറഞ്ഞു. എന്നെ വിളിച്ചിരിക്കുന്നത് സിപിഐഎമ്മിന്റെ ദേശീയ സമ്മേളനത്തിലേക്ക് അല്ല. അവരുടെ സെമിനാറിലേക്കാണ്. വ്യക്തികളെന്ന നിലയിലാണ് ശശി തരൂരിനെയും എന്നെയും വിളിച്ചിരിക്കുന്നത്. തീരുമാനം ഞാന്‍ അല്ലല്ലോ എടുക്കേണ്ടതെന്നും കെവി തോമസ് പറഞ്ഞു. രണ്ട് കൂട്ടരോടും ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഞാന്‍ തന്നെ അറിയിച്ചിട്ടുണ്ട്. അതില്‍ കുറിച്ച്കൂടെ വിവരത്തോടെയും കാര്യ ഗൗരവത്തോടെയും കാര്യങ്ങള്‍ മനസ്സിലാക്കുന്നത് സിപിഎം നേതൃത്വമാണ്. അവിടെ ഒരാള്‍ മാത്രമല്ല സംസാരിക്കുന്നത്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ നടക്കുന്നത്. 

കോണ്‍ഗ്രസില്‍ ആരാണ് തീരുമാനമെടുക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമെന്നും കെവി തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഞാന്‍ ഉന്നയിച്ച വിഷയം ആരും മനസ്സിലാക്കിയിട്ടില്ല. സെമിനാറില്‍ കേന്ദ്ര‑സംസ്ഥാന ബന്ധമാണ് എനിക്ക് ലഭിച്ചിരിക്കുന്ന വിഷയം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ടെന്നും തോമസ് പറഞ്ഞു.സിപിഐഎം എന്നെ വിളിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടല്ല. കെവി തോമസ് എന്ന വ്യക്തിയെയാണ് വിളിച്ചത്. ശശി തരൂരിനെയും വ്യക്തിയെന്ന നിലയിലാണ് ക്ഷിണച്ചത്.

ഡിഎംകെ നേതാവായത് കൊണ്ടല്ല എംകെ സ്റ്റാലിനെ വിളിച്ചത്. സ്റ്റാലിന്‍ എന്ന വ്യക്തിയെയാണ് വിളിക്കുന്നത്. സോണിയയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്നിട്ടുണ്ട്. അവരോട് എന്നെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നേതൃത്വം പങ്കെടുക്കുന്നതിലെ പ്രാധാന്യം മനസ്സിലാക്കുന്നില്ലെങ്കില്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നും കെവി തോമസ് പറഞ്ഞു. കെസി വേണുഗോപാല്‍ എന്നെ വിളിച്ചു. സോണി പറഞ്ഞ ചില കാര്യങ്ങള്‍ പങ്കുവെച്ചു.

അത് മാധ്യമങ്ങളോട് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടനെ പിടിച്ച് പുറത്താക്കുമെന്നാണ് കെ സുധാകരന്‍ പറയുന്നത്. ഇതൊന്നുമല്ല പരിഹാരം. പാര്‍ട്ടിയുടെ തീരുമാനം ഇക്കാര്യത്തില്‍ എന്താണെന്ന് അറിയിക്കട്ടെ. അതിന് ശേഷം പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഏപ്രില്‍ എട്ടിന് മുമ്പ് തന്നെ തീരുമാനം ഞാന്‍ പറയും. അത് ഏഴാം തിയതിയായിരിക്കും. വ്യക്തിപരമായി നേതൃത്വത്തിന്റെ നിലപാടിനോട് എതിര്‍പ്പുണ്ടെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. അങ്ങനെ പറയുന്നത് ശരിയല്ല. കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം ആദ്യം വരട്ടെ. പറയേണ്ട സമയത്ത് ഞാന്‍ പറയാമെന്നും കെവി തോമസ് പറഞ്ഞു.

Eng­lish Summary:Left par­ties must unite to face BJP: KV Thomas

You may also like this video:

Exit mobile version