Site icon Janayugom Online

ലൈഫ് ഭവന പദ്ധതി: 3.48 ലക്ഷം പേര്‍ക്ക് വീടൊരുക്കി

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 2016 മുതൽ ഇതുവരെ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 18,000 കോടി രൂപയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. പദ്ധതി പ്രകാരം ഇതുവരെ 3.48 ലക്ഷം കുടുംബങ്ങൾക്ക് വീട് ലഭിച്ചുവെന്നും ഒരു ലക്ഷം വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം പി ആന്റ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ച് തോപ്പുംപടി മുണ്ടംവേലിയിൽ ജിസിഡിഎ നിർമ്മിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാകരുത് എന്നതാണ് സംസ്ഥാന സർക്കാർ നിലപാട്. ആ ലക്ഷ്യം കൈവരിക്കും. ഇതാണ് കേരളത്തിന്റെ വികസന ബദൽ. വീട് നിർമ്മാണത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക നൽകുന്നത് സംസ്ഥാനത്താണ്- നാലു ലക്ഷം രൂപ. രണ്ടാം സ്ഥാനത്തുള്ള ആന്ധ്ര നൽകുന്നത് 1.8 ലക്ഷം രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു. 

പി ആന്റ് ടി കോളനി നിവാസികൾക്ക് ഇനി സന്തോഷത്തിന്റെ ദിനങ്ങളാണ്. അവര്‍ക്കായി ഒരുക്കിയ പുനരധിവാസം മാതൃകയാണ്. 82 കുടുംബങ്ങൾ നരകതുല്യമായ ജീവിതത്തിൽ നിന്ന് അന്തസുള്ള ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. മഴക്കാലത്ത് അഴുക്കുവെള്ളത്തിൽ ജീവിക്കേണ്ടി വന്നവർക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഉണ്ടാകില്ല. വർഷങ്ങളുടെ കാത്തിരിപ്പ് യഥാർത്ഥ്യമായിരിക്കുകയാണ്. വിധിയും തലവരയും മാറ്റിക്കുറിക്കാൻ കഴിയുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

മുടങ്ങിപ്പോകുമെന്ന് പലരും കരുതിയ പദ്ധതിയാണ് നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് യഥാർത്ഥ്യമായിരിക്കുന്നത്. ഇച്ഛാശക്തിയുള്ള സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. 5.8 ലക്ഷം രൂപ ചെലവിൽ തുമ്പൂർമുഴി മാതൃകയിൽ ഖര മാലിന്യ സംസ്കരണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ജിസിഡിഎയുടെ 30 സെന്റ് സ്ഥലത്ത് 17 കോടി ചെലവിൽ ഒരു എംഎൽഡി ശേഷിയുള്ള മലിനജല സംസ്കരണ പ്ലാന്റ് ഒരുക്കുമെന്നും കൊച്ചി മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. മുണ്ടംവേലി ലൈഫ് ഫ്ലാറ്റുകളോടു ചേർന്ന് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കെ ജെ മാക്സി എംഎൽഎ അധ്യക്ഷനായി. 

Eng­lish Sum­ma­ry: Life Hous­ing Scheme: 3.48 lakh peo­ple have been pro­vid­ed with houses

You may also like this video

Exit mobile version