ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കക്കരണവും മറ്റ് വിഷയങ്ങളും ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവച്ചു.
രാവിലെ 11 മണിയോടെ സഭ സമ്മേളിച്ചപ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ എഴുന്നേറ്റ് നിൽക്കുകയും, സ്പെഷ്യൽ ഇൻറൻസീവ് റിവഷനുമായി(എസ്ഐആർ) ബന്ധപ്പെട്ട് ചർച്ച നടത്തണമെന്ന് ആവശ്യമുന്നയിച്ച് മുദ്രാവാക്യങ്ങൾ ഉയർത്തുകയും പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയുമായിരുന്നു.
തുടക്കത്തിൽ സഭയുടെ പ്രവർത്തനം തുടരുന്നതിനായി, സ്പീക്കർ ഓം ബിർല വിവിധ കേന്ദ്ര മന്ത്രാലയങ്ങളെയും വകുപ്പുകളെയും കുറിച്ചുള്ള ആറ് ചോദ്യങ്ങൾ ചോദിക്കാൻ അംഗങ്ങൾക്ക് അനുവാദം നൽകിയിരുന്നു.
എന്നാൽ ഏകദേശം 15 മിനിറ്റ് നീണ്ട സഭാ നടപടികൾക്ക് ശേഷം പ്രതിഷേധം തുടർന്ന അംഗങ്ങളോട് തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ സ്പീക്കർ ആവശ്യപ്പെടുകയായിരുന്നു. സർക്കാർ സ്വത്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കാൻ താൻ നിർബന്ധിതനാകുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ അപേക്ഷ അവഗണിച്ചതിനാൽ, ഉച്ചയ്ക്ക് 12 മണിവരെ സഭ പിരിച്ചുവിട്ടു.

