Site icon Janayugom Online

ദീര്‍ഘകാല കോവിഡ് ലോകത്തിന് ഭീഷണി

ദീര്‍ഘകാല കോവിഡ് ലോകത്തിന് ഭീഷണിയാണെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന. ദീര്‍ഘകാല കോവിഡ് ആഗോളതലത്തില്‍ കോടിക്കണക്കിന് ജനങ്ങളുടെ ജീവനെയും ജീവനോപാധികളെയും ദോഷകരമായി ബാധിച്ചു. സാമ്പത്തിക, ആരോഗ്യമേഖലകളെ പിടിച്ചുലച്ചു. ദീര്‍ഘകാല കോവിഡിനെതിരെ അടിയന്തരവും സുസ്ഥിരവുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു.
കോവിഡ് മുക്തരായ നിരവധിപേരാണ് ഇപ്പോഴും ഗുരുതര ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ഈ രോഗലക്ഷണങ്ങള്‍ തുടരുന്നതിനെയാണ് ദീര്‍ഘകാല കോവിഡ് എന്നു പറയുന്നത്.
കോവിഡ് ബാധിച്ച് 65 ലക്ഷം പേര്‍ മരിക്കുകയും 600 ദശലക്ഷത്തില്‍ അധികം പേര്‍ക്ക് രോഗബാധയുണ്ടാവുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് രോഗബാധിതരായവരില്‍ പത്ത് മുതല്‍ 20 ശതമാനം വരെയാളുകള്‍ ദീര്‍ഘകാല കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അ­നുഭവിക്കുകയാണ്. തുടര്‍ച്ചയായ ക്ഷീണം, ശ്വാസ തടസം, ഏകാഗ്രതക്കുറവ് തുടങ്ങി നിരവധി അവസ്ഥകളാണ് ഇത്തരക്കാരില്‍ ഉണ്ടാകുക. സ്ത്രീകളാണ് ബുദ്ധിമുട്ടനുഭവിക്കുന്നവരില്‍ കൂടുതലും.
ദീര്‍ഘകാല കോവിഡ് തടയുന്നതിനാവിശ്യമായ നടപടികളിലേക്ക് എല്ലാ സര്‍ക്കാരുകളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നിര്‍ണായക ഘട്ടമാണ്. ഗുരുതര രോഗബാധിതരാവുന്നവര്‍ക്ക് അടിയന്തരമായി ആന്റിവെെറല്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള സംവിധാനം എല്ലാ സര്‍ക്കാരുകളും ലഭ്യമാക്കണം.
കൂടാതെ ദീര്‍ഘകാല കോവിഡിനെ പ്രതിരോധിക്കാനുള്ള ഗ­വേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും നൂതന സാങ്കേതികവിദ്യയും അറിവുകളും ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നതിനും മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിലും ഉ‌ൗന്നല്‍ നല്‍കണ­മെ­ന്നും ഗബ്രിയേസസ് പറഞ്ഞു. 

Eng­lish Sum­ma­ry: Long term covid threat to the world

You may like this video also

Exit mobile version