മഹാരാഷ്ട്രയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മകളെ കൊലപ്പെടുത്തി പിതാവ്. നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്മംഗലെയാണ് മകളെ കൊലപ്പെടുത്തിയത്. മൂന്ന് മക്കളുള്ളതിനാൽ പാണ്ഡുരംഗിന് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി പാണ്ഡുരംഗ് ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയില്ല എന്ന് മഹാരാഷ്ട്രയിൽ നിയമമുണ്ട്.
പാണ്ഡുരംഗ് കോണ്ട്മംഗലെയ്ക്ക് മൂന്ന് മക്കളാണുള്ളത്. ഇതിൽ ആറ് വയസുള്ള ഇരട്ടക്കുട്ടികളാണ് ആദ്യത്തേത്. ഇവരിൽ ഒരാളായ പ്രാച്ചി എന്ന ആറ് വയസുകാരിയാണ് കൊല്ലപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് കുട്ടിയെ കൊല്ലാൻ ബുദ്ധി ഉപദേശിച്ചത്. ഇത് പ്രകാരം പാണ്ഡുരംഗ് കുട്ടിയെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലേക്ക് കൊണ്ടുപോകുകയും കനാലില്‍ തള്ളിയിടുകയുമായിരുന്നു. പിന്നാലെ അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പാണ്ഡുരംഗ് നിരവധി നുണകളാണ് പറഞ്ഞത് എന്നാൽ ഒടുവിൽ താനാണ് കുഞ്ഞിനെ കൊന്നത് എന്ന് സമ്മതിക്കുകയായിരുന്നു.

