Site iconSite icon Janayugom Online

മൈനാഗപള്ളി കൊലപാതകം: അജ്മലും ഡോ. ശ്രീക്കുട്ടിയും തിരികെ ജയിലിലേക്ക്

മൈനാഗപ്പള്ളി ആനുർക്കാവിൽ തിരുവോണ ദിവസം പഞ്ഞിപ്പുല്ലുംവിള വീട്ടിൽ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഞായറാഴ്ച അവസാനിച്ചു. പ്രതികളായ ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിനെയും (29), നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയേയും കോടതി അവധി ആയതിനാൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ശാസ്താംകോട്ട പൊലീസ് ഹാജരാക്കി.

തുടർന്ന് ഇരുവരെയും റിമാന്‍ഡിൽ കഴിഞ്ഞ ജയിലുകളിലേക്ക് മാറ്റി. അജ്മലിനെ കൊല്ലം ജില്ലാ ജയിലിലേക്കും ശ്രീക്കുട്ടിയെ അട്ടക്കുങ്ങര വനിതാ ജയിലിലേക്കുമാണ് എത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പ്രതികളെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
പ്രതികളുമായി പൊലീസ് സംഭവ സ്ഥലത്ത് രണ്ടു തവണ തെളിവെടുപ്പിന് വന്നപ്പോഴും പ്രതിഷേധം കാരണം തെളിവെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് പ്രതികളെ വാഹനത്തിൽ നിന്ന് ഇറക്കാതെ തെളിവെടുപ്പ് നടത്തി മടങ്ങുകയായിരുന്നു.

Exit mobile version