ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായ പെരുമ്പളം പാലം യാഥാർത്ഥ്യമാകുമ്പോൾ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതാണ് യഥാർത്ഥ വികസനമെന്ന് മമ്മൂട്ടി പറഞ്ഞു. പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾപോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് നിറയട്ടെ. — മമ്മൂട്ടി ആശംസാസന്ദേശത്തിൽ പറഞ്ഞു.
“രണ്ട് കരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളവും ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ, സമയത്തിന് ജോലിക്ക് പോകാൻ കഴിയാത്ത വേവലാതികൾ, ഒരു വിവാഹാലോചന വന്നാൽപോലും അക്കരെ എന്ന ദൂരം വില്ലനായ നിമിഷങ്ങൾ.. ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാകുകയാണ്. എന്റെ നാടായ ചെമ്പിന്റെ അക്കരെയായിരുന്നു അരുക്കുറ്റിയും വടുതലയും പെരുമ്പളവും ഒക്കെ. ഇപ്പോ അവയെല്ലാം ഒരു നാടായി. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും. പുതിയ വേഗത്തിൽ പുത്തൻ നിറങ്ങളോടെ… എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.” — ശബ്ദസന്ദേശത്തിൽ മമ്മൂട്ടി പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിലാണ് ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ പെരുമ്പളം പാലവും യാഥാർഥ്യമായികുന്നത്. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിൽ നിർമിച്ച പാലം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളംപാലം കിഫ്‌ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്.

