ഒമ്പത് വയസ്സുകാരിയെ കടന്നുപിടിക്കുകയും നിർബന്ധിച്ച് ഉമ്മ വയ്പ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 14 വര്‍ഷത്തെ കഠിനതടവ്. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജോസഫിനാണ് ശിക്ഷ ലഭിച്ചത്. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ് വിധി. 26,000 രൂപ പിഴയടയ്ക്കുവാനും കോടതി പ്രതിയോട് ആവശ്യപ്പെട്ടു. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വര്‍ഷവും മൂന്ന് മാസവും കൂടി തടവ് കൂടുതലായി അനുഭവിക്കണമെന്നും നിര്‍ദേശമുണ്ട്.
2024 ഒക്ടോബർ 20ന് വൈകിട്ടാണ് സംഭവം നടന്നത്. വീട്ടിലെ ടെറസിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്ത് ചെന്ന കുട്ടിയോട് അവിടെ ഇരിക്കുന്ന പൂച്ചട്ടി എടുത്ത് തരാൻ പ്രതി ആവശ്യപ്പെട്ടു. പൂച്ചട്ടി എടുത്ത് കൊടുത്ത കുട്ടിയുടെ കയ്യിൽ പ്രതി കടന്ന് പിടിക്കുകയും ഉമ്മ വച്ചാൽ മാത്രമേ കൈവിടൂ എന്ന് പറഞ്ഞ് ബലപ്രയോഗം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടി ഭയന്ന് ഉമ്മ നൽകി. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞതോെടയാണ് വിവരം പുറത്തറിഞ്ഞത്. പിതാവ് വീടിന് പുറത്തേക്ക് വരുന്നത് കണ്ട പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

