Site iconSite icon Janayugom Online

ബിജെപിയോ അഴിമതിയോ അല്ല, ചുവപ്പാണ് മനോരമയ്ക്ക് ശത്രുക്കൾ

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിന്റെ പിൻബലത്തിൽ ബിജെപി വാരിക്കൂട്ടിയ 2,244 കോടിയെക്കാൾ മനോരമക്ക് വലിയ തുക സിപിഐ ജനങ്ങളിൽ നിന്ന് സമാഹരിച്ച 11.59 കോടി. 2023–24ൽ സംഭാവനയായി സ്വീകരിച്ച തുകയുടെ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്ക് അവലോകനം ചെയ്താണ് മനോരമ കമ്മ്യൂണിസ്റ്റ് വിരോധം ഛർദിച്ചിരിക്കുന്നത്. ഇക്കാലയളവിൽ ബിജെപി സമാഹരിച്ച 2,244 കോടി രൂപ വാർത്തയുടെ അവസാനഭാഗത്ത് ഉൾപ്പെടുത്താനുള്ള മഹാമനസ്കതയും മനോരമ കാണിച്ചിട്ടുണ്ട്. 

2023–24 സാമ്പത്തിക വർഷത്തിന്റെ പ്രത്യേകത പോലും വിലയിരുത്താൻ മനോരമ മറന്നുപോയിരിക്കുന്നു. സുപ്രീം കോടതി നിയമവിരുദ്ധമെന്ന് വിധിച്ച ഇലക്ടറൽ ബോണ്ടായി കോർപറേറ്റുകളിൽ നിന്നും കരിമ്പട്ടികയിൽപ്പെട്ട കമ്പനികളിൽ നിന്നും ബിജെപി ഉൾപ്പെടെ പാർട്ടികൾ വൻതുക സമാഹരിച്ച വർഷമായിരുന്നു അത്. കോവിഡ് കാലത്ത് മരുന്ന് വ്യാപാരത്തിനും ദേശീയ പാത ഉൾപ്പെടെ വൻകിട നിർമ്മാണത്തിനും ടെൻഡർ ലഭിച്ചതുൾപ്പെടെ കമ്പനികളിൽ നിന്നാണ് ഈ തുക ബിജെപി സമാഹരിച്ചതെന്ന വിവരങ്ങൾ പുറത്തുവന്നതാണ്. അതിൽ നിറയെ അഴിമതിയുടെ മണമുണ്ടെന്ന കാര്യവും മനോരമ മറന്നുപോയി. 

സംസ്ഥാന, ജില്ലാ കൗൺസിലുകളിൽ നിന്ന് ലഭിച്ചതാണ് സിപിഐയുടെ 11.59 കോടിയിൽ ഏറിയപങ്കുമെന്ന് പറയുന്ന മനോരമയുടെ പ്രശ്നം അതിൽ വലിയഭാഗം കേരളത്തിൽ നിന്നായി എന്നുള്ളതാണ്. ബ്രാഞ്ച് മുതൽ ദേശീയ കൗൺസിൽ വരെയുമുള്ള ഘടകങ്ങളുടെ പ്രവർത്തനത്തിനായി എല്ലാ വർഷവും നിശ്ചിത സമയത്ത് ഫണ്ട് സമാഹരിക്കുക എന്നത് സിപിഐ രൂപീകരിച്ച കാലം മുതലുള്ള പ്രവർത്തന രീതിയാണ്. വീടുവീടാന്തരം കയറിയിറങ്ങിയും സ്ഥാപനങ്ങൾ സന്ദർശിച്ചുമാണ് ഇത് സമാഹരിക്കാറുള്ളതെന്ന് തങ്ങളുടെ വരിക്കാരോട് അന്വേഷിച്ചാലെങ്കിലും മനോരമയ്ക്ക് മനസിലാക്കാവുന്നതായിരുന്നു.
ഇതൊന്നും പറയാതെ സിപിഐ കേരളത്തിൽ നിന്ന് വൻതുക സമാഹരിച്ചുവെന്ന പ്രതീതിയുണ്ടാക്കാനാണ് മനോരമയുടെ ശ്രമം. അതേസമയം കമ്മ്യൂണിസ്റ്റ് പാർട്ടികളല്ലാതെ ബിജെപിയും കോൺഗ്രസും ഉൾപ്പെടെ കക്ഷികൾ ഇത്തരത്തിൽ പ്രവർത്തനഫണ്ട് സമാഹരിക്കാറില്ലെന്ന വസ്തുതയും മനോരമ മറച്ചുപിടിക്കുന്നു. വ്യാജവാർത്തകളും കണക്കുകൾക്ക് വ്യാഖ്യാനങ്ങളും നൽകി ഓരോ ദിവസവും കമ്മ്യൂണിസ്റ്റ് വിരോധം പ്രകടിപ്പിക്കുകയെന്ന പ്രവണതയുടെ പുതിയ ഉദാഹരണം തന്നെയാണ് ഈ കണ്ടുപിടിത്തവും. 

Exit mobile version