ആറളം ഫാമിൽ വൻ മരംമുറി. ഫാം അഞ്ചാംബ്ലോക്കിൽ 1500 ഏക്കറിലെ കശുമാവും പാഴ് മരങ്ങളും മുറിക്കാനുള്ള ഉത്തരവിന്റെ മറവിലാണ് സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിച്ചു കടത്തിയത്. പാഴ് മരങ്ങളും കൃഷിയിടത്തിന് തടസമായി നിൽക്കുന്ന ചെറിയ ആഞ്ഞിലി മരം, കശുമാവുകളും മുറിച്ചുമാറ്റാനാണ് സ്വകാര്യ വ്യക്തിക്ക് കരാർ കൊടുത്തത്തത്. കൈതച്ചക്ക കൃഷി നടത്താനാണ് ഇവ മുറിക്കുന്നത്.
ഇതിനായുളള മരം മുറിയിലാണ് വൻ കൊള്ള നടത്തിയിരിക്കുന്നത്. ഇരൂൾ ഉൾപ്പെടെ സ്ഥലത്തു നിന്നും മാറ്റി. പാഴ് മരങ്ങൾ ഫാമിൽ നിന്നും കടത്തുന്നതിനിടയിലാണ് ഇത്തരം മരങ്ങളും കടത്തുന്നത്.ഇരൂൾ മരങ്ങൾ മുറിച്ചത് അറിഞ്ഞില്ലെന്നാണ് ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പറയുന്നത്. സംരക്ഷിത മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റിയത് ഫാമിനകത്തെ കാട്ടാനയെ ഓടിക്കാൻ തലങ്ങും വിലങ്ങും നടക്കുന്ന വനംവകുപ്പിലെ ഉദ്യോഗസ്ഥരും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്.