Site icon Janayugom Online

മാധ്യമങ്ങൾക്ക് ബാഹ്യനിയന്ത്രണം പാടില്ല: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

DR

മാധ്യമങ്ങൾ ബാഹ്യനിയന്ത്രണത്തിന് വിധേയമാവുന്നത് ഭൂഷണമല്ലെന്നും സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികൾ ജനങ്ങളിലേക്കെത്തുന്നതും മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സുവർണ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു ജസ്റ്റിസ്. ഇന്ത്യൻ മാധ്യമങ്ങൾ വളരെ മികച്ച നിലവാരം പുലർത്തിയിട്ടും എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്നത് വൃക്തമല്ല. എക്സിക്യൂട്ടിനെ തിരുത്താൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യമാണ്.

കേരളം കണ്ട മഹാപ്രളയകാലത്ത് മാധ്യമങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവത്താണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനം ഇല്ലാത്ത സമൂഹത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്ക് തന്നെയാണ്. തെരുവിൽ കിടന്നുറങ്ങുന്നവർക്കും പരമാധികാരവും സ്വാതന്ത്ര്യവുമുണ്ട്. ന്യായാധിപൻമാർക്ക് ഭരണഘടനാനുസൃതമായി മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ. എന്നാൽ മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാണ്. കേരളത്തിലെ മാധ്യമങ്ങൾ അത് മെച്ചപ്പെട്ട രീതിയിൽ തന്നെ നിർവഹിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ്ഖാൻ അധ്യക്ഷനായി. പ്രസ് ക്ലബിന്റെ തെരുവത്ത് രാമൻ പുരസ്കാരം വി എം ഇബ്രാഹിം (എഡിറ്റർ, മാധ്യമം), മുഷ്താഖ് സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് സുമേഷ് കോടിയത്ത് (ഫോട്ടോഗ്രാഫർ, ദേശാഭിമാനി), പി ഉണ്ണികൃഷ്ണൻ പുരസ്കാരം ടി വി പ്രസാദ് (ചീഫ് റിപ്പോർട്ടർ, ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ ഏറ്റുവാങ്ങി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി ജെ ജോഷ്വ രചിച്ച ’ മീഡിയ: സത്യം, സത്യാനന്തരം’ എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. കൽപറ്റ നാരായണൻ ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് സെക്രട്ടറി പി എസ് രാകേഷ്, ട്രഷറർ പി വി നജീബ്, പി ജെ ജോഷ്വ, കെഡിഎഫ്എ ട്രഷറർ അബ്ദുൽ അസീസ് ആരിഫ്, അവാർഡ് ജേതാക്കൾ എന്നിവര്‍ സംസരിച്ചു. 

Eng­lish Sum­ma­ry: Media should not have exter­nal con­trol: Jus­tice Devan Ramachandran

You may also like this video

Exit mobile version