ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയർന്നു. അപകടത്തിൽ എട്ട് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ കളക്ടർ അറിയിച്ചു. വൈകുന്നേരം 4 മണിയോടെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപം ജയറാംനഗർ സ്റ്റേഷനോട് അടുത്താണ് അപകടം നടന്നത്. ഒരേ പാളത്തിലുണ്ടായിരുന്ന കോർബ പാസഞ്ചർ മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു.
അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ യാത്രക്കാരെ ബിലാസ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു. ഈ അപകടം ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

