Site icon Janayugom Online

കായൽ മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കൂടുന്നു

വേമ്പനാട്ട് കായലിൽ നിന്നും ലഭിക്കുന്ന മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം വർധിക്കുന്നതായി ഗവേഷക പഠനം. അഞ്ച് മില്ലി മീറ്ററിൽ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക്ക് തരികളാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ എന്ന് അറിയപ്പെടുന്നത്. ഇവ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയില്ല. ശേഖരിച്ച കരിമീൻ, കൊഞ്ച്, കക്കാ തുടങ്ങിയവയുടെ സാമ്പിളുകളുടെ പരിശോധനയിൽ പ്ലാസ്റ്റിക്ക് ഫൈബറുകൾ, പോളിസ്റ്റെറീൻ, പോളിഎത്തിലീൻ, പോളി പ്രൊപ്പിലിൻ, നൈലോൺ എന്നിവയുടെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. 

മുൻപ് കണ്ടെത്തിയതിനേക്കാളും നൂറിരട്ടി പ്ലാസ്റ്റിക്ക് കണികകളാണ് മത്സ്യങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ മനുഷ്യരിലേക്ക് എത്തുന്നവഴി ആന്റി ഓക്സിഡന്റ് എൻസൈമുകളുടെ പ്രവർത്തനത്തിലെ വ്യതിയാനം, എൻസൈമുകളുടെ പ്രവർത്തനത്തിലെ മാറ്റങ്ങൾ, പെരുമാറ്റ വ്യത്യാസങ്ങൾ, ശരീരഭാരം കുറയൽ, കാൻസർ, പ്രത്യുല്പാദനപരമായ പ്രശ്നങ്ങൾ, ആസ്തമ, പ്രമേഹം എന്നിവ ഉണ്ടാകും. മുൻപ് കടൽ മത്സ്യങ്ങളിലും പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയിരുന്നു. കായൽ-കടൽ മത്സ്യവിഭവങ്ങളിലൂടെ ഇവ മനുഷ്യരിലേക്ക് എത്തുന്നത് തടയേണ്ടത് അനിവാര്യമാണ്. അതിന് പ്ലാസ്റ്റിക്കുകളുടെ ഉപയോഗം നിരോധിക്കേണ്ടതുണ്ട്. 

മൈക്രോ പ്ലാസ്റ്റിക്കുകളെ നശിപ്പിക്കാൻ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് സാധിക്കാത്തതാണ് പ്രധാന വെല്ലുവിളി. വെള്ളത്തിലും മണ്ണിലും മൈക്രോപ്ലാസ്റ്റിക്ക് ഉയർത്തുന്ന പ്രശ്നങ്ങൾ നിരവധിയാണ്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വിഘടിച്ച് ചെറുകണങ്ങളായി തീരുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ ജലാശയങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളെ പൂർണമായും നശിപ്പിക്കാൻ കഴിയില്ലെന്നാണ് ഗവേഷകർ പറയുന്നത്.
വർഷങ്ങളോളം വെള്ളത്തിലും കരയിലുമായി കിടക്കുന്ന മാലിന്യങ്ങളിൽ നിന്ന് സിങ്ക്, മെർക്കുറി, കാഡ്മിയം, ലെഡ് പോലുള്ള മാരക രസവസ്തുക്കളും പുറന്തള്ളുന്നുണ്ട്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യപ്രശ്നങ്ങൾ നേരിടുന്ന വേമ്പനാട് കായൽ നാശത്തിന്റെ വക്കിലാണ്. മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു. പല മത്സ്യങ്ങളും വംശനാശ ഭീഷണിയിലുമാണ്. 

Eng­lish Summary;Microplastics are increas­ing in fresh­wa­ter fish
You may also like this video

Exit mobile version