Site icon Janayugom Online

ആറ് വര്‍ഷമായി ഒരു നിത്യോപയോഗ സാധനത്തിലും കൂട്ടിയിട്ടില്ലെന്ന്‌ മന്ത്രി ജി ആര്‍ അനില്‍

പൊതു വിപണിയിലെ വിലക്കയറ്റത്തിനെതിരെ സർക്കാർ ഫലപ്രദമായി ഇടപെട്ടുവരികയാണെന്നു മന്ത്രി ജി ആർ അനിൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിച്ചു നൽകിയും സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിക്കാതെയുമാണ് സർക്കാർ വിപണിയിൽ ഇടപെടുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്നും ടെണ്ടർ അനുസരിച്ച് വില മാറ്റമുണ്ടായ ഉൽപ്പന്നങ്ങളുടെ വിലകുറച്ചു നൽകുമെന്നും  മന്ത്രി വ്യക്തമാക്കി.
ചുരുക്കം ഉൽപ്പങ്ങൾക്കാണ് വില മാറ്റം ഉണ്ടായത്. വൻപയർ, മല്ലി, കടുക്, പരിപ്പ് എന്നിവയ്ക്ക് നാലു രൂപ വീതവും ചെറുപയറിനു 10 രൂപയും മുളകിന് ഒൻപതു രൂപയും മല്ലിക്ക് എട്ടു രൂപയും കുറവ് വരുത്തുമെന്നും മന്ത്രി അറിയിച്ചു. ജയ അരിക്കും പഞ്ചസാരയ്ക്കും മട്ട അരിക്കും 50 പൈസ കുറവ് വരുത്തിയിട്ടുണ്ട്. വെളിച്ചെണ്ണ, ചെറുപയർ, ഉഴുന്ന്, തുവര പരിപ്പ്, കടല, പച്ചരി എന്നീ ഉൽപ്പന്നങ്ങൾക്ക് വില വിലവർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പൊതു വിപണിയേക്കാൾ 50 ശതമാനം വരെ വിലക്കുറവിലാണ് 35 ഇനം ഉത്പന്നങ്ങൾ സപ്ലൈകോ വിതരണം ചെയ്യുന്നത്. 13 ഇനം ഉൽപ്പങ്ങൾക്ക് ഒരു രൂപ പോലും വർധിപ്പിച്ചിട്ടില്ലെന്നും വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ പ്രവർത്തനങ്ങൾ ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ വില്പനയും  ഹോം ഡെലിവറിയും വൈകാതെ സംസ്ഥാന വ്യാപകമാക്കുമെന്നും മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

Eng­lish Sum­ma­ry: Min­is­ter GR Anil has said that the prices of all dai­ly neces­si­ties have not gone up in the last six years

You may like this video also

Exit mobile version