Site icon Janayugom Online

അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കും: മന്ത്രി കെ രാജന്‍

അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. റവന്യു വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പോരായ്മകള്‍ പരിഹരിക്കാനുമായി മലപ്പുറം ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസികള്‍, ദലിതര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമി നല്‍കുന്നതിന് നിയമപരമായും മനുഷ്യത്വപരമായും നടപടികള്‍ കാര്യക്ഷമമായി തുടരുമെന്നും നിയമകുരുക്കുകളും സാങ്കേതിക പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ 2061 പട്ടയങ്ങള്‍ അനുവദിക്കുന്നതിനായി തയ്യാറാക്കി. മലപ്പുറം ജില്ലയില്‍ ലാന്‍ഡ് ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള 2,464 കേസുകളില്‍ 615 കേസുകളില്‍ രണ്ടു മാസത്തിനകം പട്ടയം നല്‍കി. ദേവസ്വം ട്രിബ്യൂണല്‍ സിറ്റിങിലൂടെ 2,550 ഫയലുകള്‍ വിചാരണയ്ക്കായി തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന് ഡിസംബറിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

വില്ലേജ് ഓഫീസുകളില്‍ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിനൊപ്പം ഡിജിറ്റലൈസേഷന്‍ നടപ്പാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കും. ലാന്‍ഡ് ട്രിബ്യൂണലും താലൂക്ക് ലാന്‍ഡ് ബോര്‍ഡും ശാക്തീകരിക്കും. അതുവഴി ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് നിയമപ്രകാരം അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ നയം. ഉദ്യോഗസ്ഥരെ കൂടി വിശ്വാസത്തിലെടുത്താകും പ്രവര്‍ത്തനങ്ങള്‍. ഇതുപ്രകാരം നടപടികള്‍ തുടരും. വരുന്ന നാലര വര്‍ഷക്കാലത്തിനുള്ളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫീസുകളില്‍ വരെ ഘട്ടം ഘട്ടമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അദാലത്ത് നടത്തും. വില്ലേജ് ഓഫീസുകളില്‍ ഡിസംബറിലും അതിന് മുമ്പ് താലൂക്ക് തലങ്ങളിലും ജില്ലാ തലത്തിലും അദാലത്ത് നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. റവന്യൂ രേഖകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, ജില്ലാ വികസന കമ്മീഷണര്‍ കെ.പ്രേംകുമാര്‍, സബ് കലക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍, എഡിഎം എന്‍ എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish sum­ma­ry: Min­is­ter K Rajan meet­ing in Mala­pu­ram collectorate

You may also like this video:

Exit mobile version