Site icon Janayugom Online

മോഡി-അഡാനി ബന്ധം: രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിവാദ വ്യവസായി ഗൗതം അഡാനിയുമായുള്ള ബന്ധത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ലോക്‌സഭയുടെ രേഖകളില്‍ നിന്ന് നീക്കി. ഭരണപക്ഷ ആവശ്യത്തില്‍ വിശദീകരണം നല്‍കാന്‍ രാഹുല്‍ ഗാന്ധി സഭയിലുണ്ടായിരുന്നില്ല. സഭയിലെ പ്രസ്താവനയുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനും കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഡി-അഡാനി ബന്ധം പരാമര്‍ശിക്കുന്നവ സഭാ രേഖകളില്‍ നീക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തിപരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അച്ചടക്കനടപടി വേണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെടുകയും ചെയ്തു. പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രഹ്ളാദ് ജോഷിയും ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുല് ഗാന്ധി പ്രധാനമന്ത്രിക്കെതിരെ അഡാനിയുടെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചത് അഡാനിക്ക് സമ്പത്ത് ഉണ്ടാക്കുന്നതിന് സഹായമായെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ അഡാനിയുമായുള്ള മോഡിയുടെ ബന്ധം പ്രധാനമന്ത്രിയായതോടെ കുത്തനെ ഉയര്‍ന്നു. മോഡി പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ അഡാനിയുടെ ആസ്തി എട്ട് ബില്യണായിരുന്നു. 2022ല്‍ അത് 140 ബില്യണായി കുതിച്ചു. സമ്പന്നരുടെ പട്ടികയില്‍ അറന്നൂറാം സ്ഥാനത്തായിരുന്ന അഡാനി ഇന്ന് രണ്ടാം സ്ഥാനത്താണ്. മോഡിക്കൊപ്പമുള്ള അഡാനിയുടെ വിദേശ യാത്രകളും അതുവഴി സമ്പാദിച്ച വ്യവസായ കരാറുകളും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതെല്ലാം രേഖകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ നരേന്ദ്രമോഡി ഇതേക്കുറിച്ച് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

Eng­lish Sum­ma­ry: Naren­dra Modi-Goutham Adani Row; Rahul’s ref­er­ence has been removed in parlament

 

Exit mobile version