Site icon Janayugom Online

ഭരണഘടനയിലും കേന്ദ്രത്തിന്റെ കടുംവെട്ട്

ഇന്ത്യൻ ഭരണഘടനയിൽ ഗുരുതര കൈകടത്തലുമായി മോഡി സർക്കാർ. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയതിന് പിന്നാലെ ഇന്നലെ അംഗങ്ങൾക്ക് വിതരണംചെയ്തത് ‘മതേതരത്വം, സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ നീക്കം ചെയ്ത ഭരണഘടനയുടെ പകർപ്പുകള്‍.
ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്യുലർ’ എന്ന പദമാണ് ഒഴിവാക്കിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. സർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. കൗശലപൂർവം കേന്ദ്ര സര്‍ക്കാർ ‘സോഷ്യലിസ്റ്റ് സെക്യുലർ’ എന്നത് ഒഴിവാക്കിയതാണെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഉന്നയിക്കാൻ സഭയില്‍ അനുവദിച്ചില്ലെന്നും അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം നടപടിയെ കേന്ദ്രവും ബിജെപി നേതാക്കളും ന്യായീകരിച്ചു. ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നുവെന്നും പിന്നീട് 42-ാം ഭേദഗതിയോടെയാണ് മാറ്റം വന്നതെന്നും അതിന്റെ യഥാർത്ഥ കോപ്പികൾ ഉണ്ടെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു. 1976ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ‘മതേതരത്വം’ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്.
പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും വളരെക്കുറച്ച് നേതാക്കൾക്കുമാണ് പുതിയ ഭരണഘടനാ പതിപ്പുകൾ നൽകിയിരുന്നത്. സോഷ്യലിസ്റ്റ്, സെക്യുലർ എന്ന വാക്കുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ബിജെപി നേരത്തെ തന്നെ ഉയർത്തിയിരുന്നു.

eng­lish sum­ma­ry; Modi gov­ern­ment seri­ous­ly tam­pered with Indi­an constitution
you may also like this video;

Exit mobile version