Site iconSite icon Janayugom Online

മോഡി ഇന്ത്യയെ അമേരിക്കൻ കോളനിയാക്കുന്നു: ജോസ് കെ മാണി

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യയെ അമേരിക്കയുടെ കോളനിയാക്കി മാറ്റുകയാണെന്ന് മധ്യമേഖല വികസനമുന്നേറ്റ ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി ഇനി ഇന്ത്യ വെനിസ്വേലയിൽ നിന്ന് വാങ്ങും എന്ന് പറയുന്നത് മോഡിയല്ല, അമേരിക്കൻ പ്രസിഡന്റ് ട്രംപാണ്. ഇന്ത്യയിലേക്ക് അമേരിക്കൻ ഇറക്കുമതി പലപ്പോഴും പൂജ്യം തീരുവയിലും തിരിച്ചുളളത് അമേരിക്കയ്ക്ക് തോന്നുന്ന മട്ടിലുമാണ്. ഇത് കേന്ദ്ര സർക്കാരിന്റെ കഴിവുകേടാണെന്നും ഇതിനെതിരെ ഫലപ്രദമായി പ്രതിഷേധിക്കാൻ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് കഴിയുന്നില്ലെന്നും ജോസ് കെ മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

ഇന്ത്യയുടെ മതേതരത്വ നിലപാടുകൾ തകർക്കാൻ ബിജെപി സർക്കാർ ആസൂത്രിതമായി ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് വന്ദേമാതരത്തിന്റെ മുമ്പ് ഒഴിവാക്കിയ ചരണങ്ങൾ ആലപിക്കണമെന്ന് നിർബന്ധിക്കുന്നത്. ടാഗോറും നെഹ്രുവും അംബേദ്കറും സർദാർ വല്ലഭായ് പട്ടേലും ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശപ്രകാരമാണ് വന്ദേമാതരത്തിന്റെ കുറച്ചുഭാഗങ്ങൾ ഒഴിവാക്കിയത്. ചില മതങ്ങളെ പറ്റിയുള്ള പ്രത്യേക പരാമർശങ്ങൾ ഉള്ളതിനാലായിരുന്നു അത്. അത് തിരിച്ചുകൊണ്ടുവരുന്നതിലൂടെ ഇന്ത്യയുടെ മതേതര സംസ്കാരത്തിൽ വിള്ളൽ വീഴുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി തുടങ്ങിയ ജാഥ അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Exit mobile version