Site icon Janayugom Online

മോഡി — കെസിആര്‍ തുറന്ന പോരില്‍; തെലങ്കാനയില്‍ കുടുംബാധിപത്യമെന്ന് മോഡി

പ്രധാനമന്ത്രി നരേന്ദ്രമോഡിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും (കെസിആര്‍) തുറന്ന പോരില്‍. കെസിആറിന്റെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ ദേശീയ സഖ്യ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരും തുറന്ന പോരിന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയ ദിവസം കെസിആര്‍ സംസ്ഥാനത്തുണ്ടായില്ല. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ (ഐഎസ്‌ബി) വാർഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഹൈദരാബാദിലെത്തിയത്. അതേസമയം കെ ചന്ദ്രശേഖർ റാവു മുൻ പ്രധാനമന്ത്രി ദേവഗൗഡയും മകനുമായി കൂടിക്കാഴ്ച നടത്താനായി ബംഗളുരുവിലേക്ക് തിരിച്ചിരുന്നു. നേരത്തെ കെസിആര്‍ ഡല്‍ഹിയിലും പഞ്ചാബിലും എത്തി മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മന്‍, എസ്‌പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഹൈദരാബാദിലെത്തിയ മോഡി കെസിആറിനും കുടുംബത്തിനുമെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് നടത്തിയത്. തെലങ്കാന ഒരു കുടുംബത്തിന് മാത്രം ഭരിക്കാനുള്ളതല്ല. സകല തന്ത്രങ്ങളുമുപയോഗിച്ച് കുടുംബവാഴ്ച നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ യുവാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ അവസരം ലഭിക്കുന്നില്ലെന്ന് മോഡി പറഞ്ഞു. എന്നാല്‍ മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല വെറുമൊരു ബിജെപി നേതാവിന്റെ രീതിയിലാണ് സംസാരിക്കുന്നതെന്ന് കെസിആര്‍ തിരിച്ചടിച്ചു. 

കുടുംബവാഴ്ചയെക്കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെങ്കില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ എങ്ങനെയാണ് രാജ്യത്തെ ക്രിക്കറ്റിനെ നയിക്കുകയെന്ന് തെലങ്കാന രാഷ്ട്ര സമിതി വക്താവ് ക്രിഷങ്ക് മന്നെ ചോദിച്ചു. രാജ്നാഥ് സിങ്ങിനേയും മകനെയും പുറത്താക്കുമോ, അവര്‍ക്ക് ഇത് ബാധകമല്ലേ? മന്നെ ചോദിച്ചു. രാജ്യത്ത് ദിനംപ്രതി സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജിഡിപി ഇടിയുകയും വിലക്കയറ്റം പെരുകുകയുമാണ്. പക്ഷേ വാചകമടി മാത്രമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെസിആറും പ്രതികരിച്ചു. 

നാല് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് മുഖ്യമന്ത്രി മാറി നിൽക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം മന്ത്രിസഭാംഗമായ തലസാനി ശ്രീനിവാസ് യാദവിനെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിയോഗിച്ചത്. എന്നാൽ ഇതിന് ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചുമില്ല. പ്രധാനമന്ത്രി ഫെബ്രുവരി ആദ്യവാരം ഹൈദരാബാദിലെത്തിയപ്പോൾ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ച ഒഴിവാക്കിയിരുന്നു. അന്നും ശ്രീനിവാസ് യാദവിനെയാണ് ചുമതല ഏൽപ്പിച്ചത്. 

Eng­lish Summary:Modi-KCR in open war; Modi calls fam­i­ly rule in Telangana
You may also like this video

Exit mobile version