Site icon Janayugom Online

കോവിഡനന്തര ശ്വാസകോശരോഗങ്ങള്‍ കൂടുതല്‍ ഇന്ത്യയില്‍

കോവിഡനന്തരമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരിലാണെന്ന് പുതിയ പഠനം. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് പഠനം നടത്തിയത്. പിഎൽഒഎസ് ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ചൈനക്കാരും യൂറോപ്യന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കോവിഡനന്തര ശ്വാസരോഗങ്ങള്‍ വര്‍ധിച്ചതായി പഠനത്തില്‍ പറയുന്നു. കോവിഡ് ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ആളുകൾ അനുഭവിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. 

കോവിഡിന്റെ ആദ്യതരംഗത്തിൽ രോഗബാധിതരായ 207 ഇന്ത്യക്കാരെയാണ് പഠനവിധേയമാക്കിയത്. മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരിൽ പോസ്റ്റ്കോവിഡ് പ്രശ്നങ്ങൾ- പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ രൂക്ഷമാണ്. ചെസ്റ്റ് റേഡിയോഗ്രഫി, വ്യായാമം ചെയ്യുമ്പോഴുള്ള പ്രശ്നം, ശ്വാസകോശ പരിശോധന എന്നിവ വഴിയാണ് ഇത് കണ്ടെത്തിയത്. രോഗബാധിതരായി ഒരുവർഷത്തിനകം 95 ശതമാനത്തിനും ഇത്തരം പ്രശ്നങ്ങൾ മാറിയിട്ടുണ്ട്. എന്നാൽ നാല് മുതല്‍ അഞ്ച് ശതമാനത്തിന് ഇത്തരം പ്രയാസങ്ങള്‍ ശിഷ്ടകാലം കൂടെയുണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു.
ശ്വാസതടസം, ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചു വേദന, ക്ഷീണം, വ്യായാമം ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ, ഇടയ്ക്കിടെയുണ്ടാകുന്ന ശ്വാസകോശ അണുബാധ എന്നിവയാണ് പഠനത്തിന് വിധേയമാക്കിയവരില്‍ കണ്ടെത്തിയ പ്രശ്നങ്ങൾ. ഓക്സിജൻ തെറാപ്പി, പൾമനറി റീഹാബിലിറ്റേഷൻ, മരുന്നുകൾ, പോഷകാഹാരങ്ങൾ, മാനസിക പിന്തുണ എന്നിവ വഴി ഈ പ്രശ്നങ്ങൾ ക്രമാനുഗതമായി പരിഹരിക്കാൻ സാധിക്കുമെന്നും വിദഗ്ധ ഡോക്ടർമാർ പറയുന്നു.

Eng­lish Summary:More post-covid res­pi­ra­to­ry infec­tions in India

You may also like this video

Exit mobile version