Site icon Janayugom Online

മലയോര പട്ടയ വിവരശേഖരണത്തിന് തുടക്കം; കേരളത്തിൽ സർക്കാർ പുതുചരിത്രം സൃഷ്ടിക്കുന്നു: മന്ത്രി കെ രാജൻ

മലയോര പട്ടയ വിവരശേഖരണത്തിലൂടെ കേരളത്തിൽ സർക്കാർ പുതു ചരിത്രം സൃഷ്ടിക്കുകയാണെന്ന് റവന്യുമന്ത്രി കെ രാജൻ. തൃശൂരിൽ നടന്ന മലയോര പട്ടയ വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. അവകാശികളായ മുഴുവൻ പേരെയും ഭൂമിയുടെ ഉടമസ്ഥരാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. രണ്ടര വർഷത്തിനിടയിൽ സംസ്ഥാനത്ത് ഒന്നരലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിനു മുന്നിൽ വനം-റവന്യു വകുപ്പുകൾ സംയുക്തമായി ഇടപെട്ടപ്പോൾ അർഹതയുള്ള എല്ലാവർക്കും ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ പുതിയ അപേക്ഷകർക്ക് അനുവാദം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ഒല്ലൂർ നിയോജക മണ്ഡലത്തിൽ 2011–16 കാലഘട്ടത്തിൽ 19 പട്ടയങ്ങളാണ് നൽകിയത്. എന്നാൽ 2018–23 കാലഘട്ടത്തിൽ 2178 പട്ടയങ്ങൾ നൽകാൻ കഴിഞ്ഞത് സർക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.

വനഭൂമിയിൽ കുടിയേറിയ കർഷകർക്ക് പട്ടയത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന പ്രശ്നം പരിഹരിക്കാൻ സർക്കാർ ഊർജിതമായ ഇടപെടൽ നടത്തിയെന്ന് ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത വഹിച്ച വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. പുതിയ അപേക്ഷ വാങ്ങുന്നതിനും വാങ്ങിയ അപേക്ഷ സമയബന്ധിതമായി പൂർത്തീകരിക്കാനും വകുപ്പിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് മലയോര പട്ടയങ്ങൾ സംബന്ധിച്ച് വിവരശേഖരണം ആരംഭിക്കുന്നത്. 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കുടിയേറിയവരിൽ നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ വിവരശേഖരണമാണ് ഈമാസം ഒന്ന് മുതൽ 15 വരെ നടത്തുന്നത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് റവന്യു വകുപ്പിന്റെ ഓരോ ചുവടുവയ്പും.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഉണ്ണികൃഷ്ണൻ, പി പി രവീന്ദ്രൻ, ഇന്ദിര മോഹൻ, ശ്രീവിദ്യ രാജേഷ്, ലാന്റ് റവന്യു കമ്മിഷണർ ഡോ. എ കൗശികൻ, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, എഡിഎം ടി മുരളി, ത്രിതല പഞ്ചായത്തംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Moun­tain road data col­lec­tion begins; Gov­ern­ment is cre­at­ing new his­to­ry in Ker­ala: Min­is­ter K Rajan

You may also like this video

Exit mobile version