Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ബുൾഡോസർ രാജ്; കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചു നിരത്തി മുനിസിപ്പൽ കോർപ്പറേഷൻ

പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിൽ ഹോളി ആഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് ഇടിച്ചു നിരത്തി. ബുൾഡോസർ ഉപയോഗിച്ച് പ്രതി നിസാമുദ്ദീന്റെ വീട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഇടിച്ച് നിരത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃതമാണെന്ന് കാണിച്ചായിരുന്നു നടപടി. 

കഴിഞ്ഞ ആഴ്ച ഉത്തം നഗറിൽ ഒരു ആഘോഷ പരിപാടിക്കിടെ നടന്ന തർക്കത്തിനിടെയാണ് ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത പറഞ്ഞിരുന്നു. കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്.

വ്യക്തിപരമായ തർക്കത്തെത്തുടർന്ന് നിസാമുദ്ദീനും കൂട്ടാളികളും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഈ കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ജനങ്ങൾക്കിടയിൽ വൻ രോഷം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പ്രതിയായ നിസാമുദ്ദീന്റെ വീട് അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോർപറേഷൻ നടപടി സ്വീകരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം തകർത്തു.

കെട്ടിടത്തിന്റെ മൂന്ന് നിലകളും പൂർണമായും ഇടിച്ച് നിരത്തി. കെട്ടിടം പൊളിക്കുന്ന സമയത്ത് പ്രദേശത്ത് സംഘർഷസാധ്യത നിലനിന്നിരുന്നതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സിആർപിഎഫ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. കെട്ടിടം പൊളിക്കുന്നതിന് മുൻപായി അവിടെയുണ്ടായിരുന്ന സാധനങ്ങൾ മാറ്റാൻ സമയം നൽകിയിരുന്നതായും അധികൃതർ അറിയിച്ചു. അതേസമയം ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ നടപടിക്കെതിരെ വലിയ വിമർശനം ഉയർന്നിട്ടുണ്ട്.

Exit mobile version