Site iconSite icon Janayugom Online

വര്‍ധിതവീര്യത്തോടെയും അര്‍പ്പണ ബോധത്തോടെയും പോരാട്ടങ്ങള്‍ തുടരും: സിപിഐ

ദേശീയ പാര്‍ട്ടി എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം നഷ്ടമായെങ്കിലും വര്‍ധിതവീര്യത്തോടെയും അര്‍പ്പണ ബോധത്തോടെയും രാജ്യത്തുടനീളം ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം തുടരുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. സിപിഐയുടെ സമ്പന്നമായ ചരിത്രം, ബ്രിട്ടീഷ് രാജിനെതിരായ പോരാട്ടത്തിൽ വഹിച്ച സുപ്രധാന പങ്ക്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദേശീയ അജണ്ട രൂപപ്പെടുത്തുന്നതിലെ പങ്കാളിത്തം എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അർഹമായ പരിഗണന നല്കേണ്ടതായിരുന്നു.

രാജ്യത്തിന്റെ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിലും സിപിഐ മുൻപന്തിയിലുണ്ടായിരുന്നു. ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടികളിലൊന്നായ സിപിഐ, ഇന്ത്യയിലുടനീളം സാന്നിധ്യവും ബഹുജന പിന്തുണയുമുള്ള പ്രസ്ഥാനമായി തുടരുകയാണ്. സാമൂഹ്യനീതി, മതനിരപേക്ഷത, സോഷ്യലിസം എന്നിവയിലേക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ചതിൽ സിപിഐ മുന്നില്‍ തന്നെയാണ്.

അതുകൊണ്ടുതന്നെ രാജ്യത്തിന് വേണ്ടിയുള്ള സമർപ്പണ സേവനവും ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും ശക്തമായി തുടരുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. അതേസമയം, ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം, തെരഞ്ഞെടുപ്പ് ബോണ്ട് നിർത്തലാക്കൽ, ഇന്ദ്രജിത് ഗുപ്ത കമ്മിറ്റി ശുപാർശയനുസരിച്ച് തെരഞ്ഞെടുപ്പുകൾക്ക് സര്‍ക്കാര്‍ ധനസഹായം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കായുള്ള പ്രചാരണം പാര്‍ട്ടി ശക്തമാക്കും. കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും അതിജീവിക്കാനും കരുത്തും പ്രതിബദ്ധതയും സിപിഐക്കുണ്ടെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

തീരുമാനം സാങ്കേതികം: കാനം

സിപിഐയുടെ ദേശീയ പാർട്ടി പദവി ഒഴിവാക്കിയ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ തീരുമാനം സാങ്കേതികം മാത്രമാണെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഏതെങ്കിലുമൊരു മാനദണ്ഡം മാത്രം നോക്കിയാവരുത് തീരുമാനമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യം. ഇതു തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിട്ടില്ല. പദവി നഷ്ടം സംഘടനാപ്രവർത്തനത്തിന് തടസമാകുന്നില്ല. അംഗീകാരമില്ലാത്ത കാലത്തും പാർട്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ കാനം മറുപടി നൽകി.

Eng­lish Sum­ma­ry: nation­al par­ty sta­tus of the CPI
You may also like this video

Exit mobile version