Site icon Janayugom Online

ജനകോടികള്‍ അണിനിരന്നു; വന്‍ കര്‍ഷക‑തൊഴിലാളി പങ്കാളിത്തം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യം ഒരുമിച്ചു. കേരളവും ബംഗാളുമടക്കം തൊഴിലാളി സംഘടനകള്‍ക്ക് മികച്ച വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ പണിമുടക്ക് സമ്പൂര്‍ണമായപ്പോള്‍ ഹരിയാന, പഞ്ചാബ് തുടങ്ങിയ കര്‍ഷക സംസ്ഥാനങ്ങളും നിശ്ചലമായി. ബാങ്കിങ്, ഗതാഗതം തുടങ്ങി വിവിധ മേഖലകളെ പണിമുടക്ക് സാരമായി ബാധിച്ചു. രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലും പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ബംഗാളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു.

ഓഫീസുകളിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തൊഴിലാളികളുടെ പൂര്‍ണ പങ്കാളിത്തമാണ് പണിമുടക്കിന്റെ ആദ്യദിനത്തില്‍ കാണാനായത്. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഖനന മേഖലകളും പണിമുടക്കില്‍ ഒന്നാകെ അടഞ്ഞുകിടന്നു. അസം, ഹരിയാന, ഡല്‍ഹി, ബംഗാള്‍, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗോവ, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളും അടഞ്ഞുകിടന്നു.

വന്‍ കര്‍ഷക പങ്കാളിത്തമാണ് പണിമുടക്കില്‍ കാണാനായത്. സംയുക്ത കിസാന്‍ മോര്‍ച്ച പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പഞ്ചാബ്-ഹരിയാന, ഉത്തര്‍പ്രദേശ് കാര്‍ഷികമേഖലകള്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്നു. ഹരിയാനയില്‍ പൊതുഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. വന്‍കിട പൊതുമേഖല സ്ഥാപനങ്ങളായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, രാഷ്ട്രീയ ഇസ്പത് നിഗം (ആര്‍ഐഎന്‍എല്‍), നാഷണല്‍ മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിമുടക്കില്‍ പങ്ക് ചേര്‍ന്നതോടെ സ്റ്റീല്‍ പ്ലാന്റുകളിലെയും ഖനികളിലെയും ഉല്പാദനത്തെ ബാധിച്ചു.

ആര്‍ഐഎന്‍എല്ലിലെ 8000ത്തിലധികം തൊഴിലാളികളാണ് പണിമുടക്കില്‍ പങ്കെടുത്തത്. ഇത് കമ്പനിയുടെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള 7.5 ദശലക്ഷം ടൺ സ്റ്റീൽ പ്ലാന്റിലെ ഉല്പാദനത്തെ ബാധിച്ചു. 75 ശതമാനം ജീവനക്കാരും ജോലിക്കെത്തിയില്ല. ആന്ധ്രാപ്രദേശിലെ വിശാഖപ്പട്ടണത്തെ ആര്‍ഐഎന്‍എല്‍ പ്ലാന്റ് സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത വിശാഖ് ബന്ദും പൂര്‍ണമായിരുന്നു. തെലങ്കാനയില്‍ സമരക്കാര്‍ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

eng­lish summary;national strike Mil­lions participated

you may also like this video;

Exit mobile version