Site iconSite icon Janayugom Online

നെന്മാറ ഇരട്ടക്കൊലപാതകം : അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ അന്വേഷണ സംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാരുൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ സമർപ്പിക്കും. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തിയത് നേരിൽ കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യ മൊഴിയും കുറ്റപത്രത്തിലുണ്ട്.

കൊലപാതകം നടന്ന് അമ്പത് ദിവസത്തിനകമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ജനുവരി 27നാണ്‌ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്‌. 2019 ആഗസ്‌ത്‌ 31ന്‌ സുധാകരന്റെ ഭാര്യ സജിതയെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയശേഷമാണ്‌ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്‌. 

Exit mobile version