രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5 %, 18 % എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്ക്. 2017 ൽ ജിഎസ്ടി നിലവിൽ വന്നതിനുശേഷം നടന്ന ഏറ്റവും വലിയ പരിഷ്കരണമാണിത്. പുതിയ പരിഷ്കാരങ്ങൾ പ്രകാരം, ദൈനംദിന ഭക്ഷണവും അവശ്യവസ്തുക്കളും, ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ, ഓട്ടോമൊബൈൽസ്, ഗതാഗതം, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി, സൗന്ദര്യ സേവനങ്ങൾ, ജീവിതശൈലി സേവനങ്ങൾ, യന്ത്രങ്ങൾ എന്നിവ വിലകുറഞ്ഞതായിരിക്കും. അൾട്രാ ആഡംബര വസ്തുക്കൾക്ക് 40 ശതമാനം നികുതി ചുമത്തും. പുകയിലയും അനുബന്ധ ഉൽപ്പന്നങ്ങളും 28 ശതമാനവും സെസ് ബ്രാക്കറ്റിൽ തുടരും. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉല്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കും.സംസ്ഥാനത്ത് ലോട്ടറിയുടെ ജിഎസ് ടി കൂട്ടിയെങ്കിലും ടിക്കറ്റിന്‍റെ വില കൂടില്ല. ഇലക്ട്രോണിക്‌സിൽ, എയർ കണ്ടീഷണറുകൾ (എസി), ഡിഷ്‌വാഷറുകൾ, ടെലിവിഷനുകൾ (ടിവി), വാഷിംഗ് മെഷീനുകൾ എന്നിവയ്ക്ക് വില കുറയും. സാധാരണക്കാർക്ക് മരുന്നുകളുടെ വില കുറയും. ഡയഗണിസ്റ്റിക് കിറ്റുകൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചു. ഇത് വില കുറയ്ക്കുന്നതിനും കാരണമാകും. ജിഎസ്ടി കുറയ്ക്കൽ ആനുകൂല്യങ്ങൾ കണക്കിലെടുത്ത് ഫാർമസികൾ അവരുടെ എംആർപി പരിഷ്കരിക്കാനോ കുറഞ്ഞ നിരക്കിൽ മരുന്നുകൾ വിൽക്കാനോ സർക്കാർ ഇതിനകം നിർദ്ദേശിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സൗന്ദര്യ, ശാരീരിക ക്ഷേമ സേവനങ്ങളിൽ, ബാർബർമാർ, ഫിറ്റ്നസ് സെന്ററുകൾ, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, യോഗ എന്നിവയ്ക്കുള്ള ജിഎസ്ടി കുറച്ചു. പുതുക്കിയ ജിഎസ്ടി പ്രകാരം ഇത്തരത്തില്‍ പാലുൽപ്പന്നങ്ങൾ മുതൽ കാറുകൾ, ഇലക്ട്രോണിക്സ് വരെ 375 ഇനങ്ങൾക്ക് വില കുറയും. വിലക്കുറവ് സംബന്ധിച്ച് കർശന നിരീക്ഷണം ഉണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.

