രാജ്യത്തെ ആദ്യത്തെ അവയവമാറ്റ സർക്കാർ ആശുപത്രിയ്ക്ക് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റിന്) മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കിഫ്ബിയുടെ 617 കോടി രൂപ ധനസഹായത്തോടെ കോഴിക്കോട് ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കറിലാണ് ഈ അത്യാധുനിക സ്ഥാപനം ഉയരുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവിന്റെ മൂന്നിലൊന്ന് തുകയ്ക്ക് സാധാരണക്കാർക്ക് അവയവമാറ്റ ശസ്ത്രക്രിയകൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
രണ്ട് ഘട്ടങ്ങളിലായാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയാക്കുക. ആദ്യഘട്ട പ്രവൃത്തികൾക്കായി 299 കോടി രൂപയും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 99 കോടി രൂപയും ഇതിനോടകം നീക്കിവച്ചിട്ടുണ്ട്. ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം കെ രാഘവൻ എം പി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസമാകുന്ന ഈ സ്ഥാപനം കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. ഹൃദയം, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങൾ മാറ്റിവെക്കുന്നതിനൊപ്പം ടിഷ്യു ട്രാൻസ്‌പ്ലാന്റേഷനുള്ള സൗകര്യങ്ങളും ഇവിടെ ഒരുങ്ങും.

